കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയില്‍ ജീവനക്കാർക്ക് ശമ്പളം നല്‍കാൻ പണമില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുന്ന സർവകലാശാലയില്‍ 350 ഓളം വരുന്ന ജീവനക്കാർക്കാണ് ഓഗസ്റ്റ് മാസം പകുതിയായിട്ടും ശമ്പളം കിട്ടാത്തത്. ഒരു മാസം പതിനാല് കോടിയോളം ചെലവുള്ള സർവകലാശാലയില്‍ എട്ട് കോടിക്ക് അടുത്ത് മാത്രമാണ് സർക്കാർ നല്‍കുന്നത്.
എല്ലാമാസവും തട്ടി മുട്ടി ചെലവുകള്‍ നടത്തിയിരുന്ന പൂക്കോട് വെറ്ററിനറി സർവകലാശാലയില്‍ ഈ മാസത്തോടെ കാര്യങ്ങള്‍ പിടിവിട്ടിരിക്കുകയാണ്. മാസം അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നല്‍കിയിരുന്നിടത്ത് പതിനഞ്ചാം തീയതിയായിട്ടും ശമ്പള വിതരണം പൂര്‍ണമായി നല്‍കാനായിട്ടില്ല. നൂറോളം വരുന്ന നോണ്‍ഗസറ്റഡ് ജീവനക്കാർക്ക് മാത്രമാണ് ശമ്പളം നല്‍കിയിരിക്കുന്നത്. വെറ്ററിനറി സർവകലാശാലയിലെ മൃഗങ്ങളുടെ തീറ്റചെലവിനായി ഉണ്ടായിരുന്ന മുൻ ബില്ലുകളും മറ്റും കൊടുക്കേണ്ടി വന്നതാണ് ശമ്പളം കൊടുക്കാനാകാത്ത സ്ഥിതിയിലേക്ക് താഴ്ന്നിരിക്കുന്നത്.
ഈ പ്രതിസന്ധി മുന്നില്‍ കണ്ട് സർവകലാശാല അധികൃതർ ഈ സാമ്പത്തിക വർഷം 45 കോടിയെങ്കിലും അധികമായി അനുവദിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ചിരുന്നുവെങ്കിലും നടപടി ഉണ്ടായിട്ടില്ല. സർവകാലാശാലയില്‍ മാസം ജീവനക്കാരുടെ ശമ്പളത്തിന് മാത്രം 8.38 കോടി രൂപ വേണം. പെൻഷൻ ഇനത്തില്‍ 2.5 കോടി രൂപ, മൃഗങ്ങള്‍ക്കുള്ള തീറ്റ, മരുന്ന് എന്നിവക്ക് 1.5 കോടിയും വേണം. എല്ലാ ചെലവും കൂടി 14 കോടി രൂപയാണ് വേണ്ടത്. ഒന്നര കോടി മാത്രം വരുമാനമുള്ള സർവകലാശാലയില്‍ സർക്കാർ നല്‍കുന്നത് വെറും 8 കോടിയും. ഏകദേശം നാല് കോടി രൂപയുടെ അന്തരമാണ് സർവകലാശാല നടത്തിപ്പില്‍ നിലവില്‍ ഉള്ളത്.
സർവകലാശാലയിലെ സാമ്പത്തിക സ്ഥിതി അതിരൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാനേജ്മെന്‍റ്മെന്‍റ് കൗണ്‍സില്‍ യോഗത്തില്‍ സർവകലാശാലയിലെ ധനകാര്യവിഭാഗം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ശമ്പളം വിതരണത്തിനായി സർക്കാർ അടിയന്തരമായി ഗ്രാൻഡ് അനുവദിച്ചില്ലെങ്കില്‍ എങ്ങനെ മുന്നോട്ട് പോകുമെന്ന അതീവ ആശങ്കയിലാണ് സർവകലാശാലയിലെ താല്‍ക്കാലിക ജീവനക്കാരായിട്ടുള്ളവർ.