ശിക്ഷ പിന്നീട് വിധിക്കും.
കോട്ടയം പയ്യപ്പാടി മലകുന്നം സന്തോഷിനെ (34) കൊലപ്പെടുത്തി ശരീരം പല കഷണങ്ങളാക്കി മുറിച്ചു ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ മീനടം പീടികപ്പടിയിൽ വാടകയ്ക്കു താമസിച്ചിരുന്ന മുട്ടമ്പലം സ്വദേശി എ.ആർ.വിനോദ്‌കുമാർ (കമ്മൽ വിനോദ്) നെയാണ്കോട്ടയം അഡിഷണൽ സെഷൻസ് കോടതി - 2 ജഡ്ജി ജെ. നാസർ കുറ്റക്കാരനാണെന്ന് വിധിച്ചത്.
ഭാര്യ എൻ.എസ്. കുഞ്ഞുമോളും പ്രതിയാണെന്ന് കോടതി കണ്ടെത്തി.
കൊലപാതകം (ഐ പി.സി 302), തെളിവ് നശിപ്പിക്കൽ (ഐപിസി 201), കൂട്ടായ കുറ്റകൃത്യം (ഐ പി സി - 34) എന്നിവയാണ് കോടതി കണ്ടെത്തിയത്.
2017 ആഗസ്റ്റ് 23 ന് രാത്രിയിലാണ് കൊലപാതകം നടന്നത്.
പിന്നീട് ആഗസ്റ്റ് 27 നാണ് തലയില്ലാത്ത ശരീരഭാഗം രണ്ട് ചാക്കിൽ കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ കോട്ടയം മാങ്ങാനം മന്ദിരു കലുങ്കിന് സമീപത്തു നിന്നും കണ്ടെത്തിയത്.
പ്രതികളെ അറസ്റ്റു ചെയ്തതിനു ശേഷം 28-ാം തീയതിയാണ് തല സമീപത്തെ തുരുത്തേൽ പാലത്തിന് സമീപത്തു നിന്നും കിട്ടിയത്.
വിനോദിന്റെ ഭാര്യ കുഞ്ഞുമോളും , കൊല്ലപ്പെട്ട സന്തോഷുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിൽ വിനോദിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നും പോലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്..
കുഞ്ഞുമോളുടെ ഫോണിൽ നിന്നും വിളിച്ചതനുസരിച്ചു വീട്ടിലെത്തിയ സന്തോഷിനെ കമ്മൽ വിനോദ് തലയ്ക്കടിച്ചു കൊന്നു എന്നാണ് കേസ്.
തുടർന്നു വിനോദും കുഞ്ഞുമോളും ചേർന്ന് ഓട്ടോറിക്ഷയിൽ ശരീരഭാഗങ്ങൾ പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു.
പിതാവിനെ ചവിട്ടിക്കൊന്നകേസിൽ കമ്മൽ വിനോദ് വിചാരണ നേരിടുന്നതിനിടെയാണ് സംഭവം.
യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസിൽ സന്തോഷും പ്രതിയാണ്.
സാക്ഷികൾ ആരും ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളും, ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
പ്രോസിക്യൂഷൻ വേണ്ടി അഡ്വ. സിറിൽ തോമസ് പാറപ്പുറം, അഡ്വ.ധനുഷ് ബാബു, അഡ്വ.സിദ്ധാർത്ഥ എസ് എന്നിവരാണ് ഹാജരായത്.
പ്രതിഭാഗത്തിന് വേണ്ടി ശാസ്തമംഗലം അജിത്കുമാറാണ് ഹാജരായത്.