തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയില്‍ നിര്‍ണായക കണ്ടെത്തല്‍. സ്വര്‍ണ വ്യാപാരി ഗോവർദ്ധന് ഉണ്ണികൃഷ്ണൻ പോറ്റി കൈമാറിയ സ്വർണം കണ്ടെടുത്ത് എസ്‌ഐടി. ബല്ലാരിയിലെ ഗോവർദ്ധൻ്റെ ജ്വല്ലറിയില്‍ നിന്നാണ് അന്വേഷണ സംഘം സ്വർണം വീണ്ടടുത്തത്. ഇന്നലെ വൈകുന്നേരം എസ് പി ശശിധരൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്വർണ കട്ടികളാണ് കണ്ടെടുത്തത്. 400 ഗ്രാമിന് മുകളിലുള്ള സ്വർണ കട്ടികളാണ് കണ്ടെത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വർണ്ണനാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്. പുളിമാത്ത് വീട്ടില്‍ നിന്നാണ് സ്വർണ നാണയങ്ങള്‍ കസ്റ്റഡിയിലെടുത്തത്. രണ്ട് ലക്ഷത്തോളം രൂപയും കണ്ടെത്തിയിട്ടുണ്ട്.
ബല്ലാരി സ്വദേശിയായ ഗോവർദ്ധനാണ് സ്വര്‍ണം വിറ്റതെന്ന് സമ്മതിച്ച് പോറ്റിയും വാങ്ങിയതായി ഗോവർദ്ധനും അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്താണ് ബെല്ലാരിയിലെ റോഡം ജ്വല്ലറി ഉടമയായ ഗോവർദ്ധൻ. ശാന്തിക്കാരനായിരിക്കെ ശ്രീറാംപുരിയിലെ അയ്യപ്പ ക്ഷേത്രത്തില്‍ വച്ചാണ് അയ്യപ്പ ഭക്തനായ ഗോവര്‍ധൻ പോറ്റിയെ പരിച്ചയപ്പെടുന്നത്. ശബരിമലയിലെ കീഴ്ശാന്തിയുടെ പരികർമ്മിയും പിന്നീട് സ്പോണ്‍സറുമായി പോറ്റി എത്തിയപ്പോഴും സൗഹൃദം തുടര്‍ന്നു. കട്ടിളപാളികള്‍ ചെന്നൈ സ്മാർട് ക്രിയേഷൻസിലെത്തിച്ചപ്പോള്‍ പൂശാനായി സ്വർണം നല്‍കിയത് ഗോവർദ്ധനാണ്. ഇതിന് ശേഷമാണ് ദ്വാരപാലക ശില്‍പ്പത്തിന്‍റെ പാളികളെത്തിക്കുന്നത്.












































































