കൊച്ചി: സർക്കാരുമായി ഔദ്യോഗികമായി കെ റെയിലുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഹൈ സ്പീഡ് റെയിൽവേയെക്കുറിച്ച് ചർച്ച നടത്തിയിരുന്നു. ഹൈസ്പീഡ് /സെമി ഹൈസ്പീഡ് റെയിലാണ് അഭികാമ്യമെന്നും ഇ. ശ്രീധരൻ പറഞ്ഞു.
കെ റെയിലുമായി ബന്ധപ്പെട്ട് നൽകിയ നിർദ്ദേശങ്ങളിൽ സർക്കാരിൽ നിന്നും മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.വി. തോമസ് ആവശ്യപ്പെട്ട പ്രകാരമാണ് കുറിപ്പ് നൽകിയത്. ആകാശപാതയായോ തുരങ്കപാത ആയോ നടപ്പാക്കാം. പദ്ധതി കേരളത്തിന് ആവശ്യമാണ്. ചീഫ് മിനിസ്റ്ററുടെ അറിവോടെയാണ് കെ.വി. തോമസ് വന്നത്. സംസ്ഥാനം ആവശ്യപ്പെട്ടാൽ വികസനത്തിനായി സഹകരിക്കും. അതിന് രാഷ്ട്രീയം നോക്കില്ല. കെ റെയിൽ വേണ്ടെന്ന കോൺഗ്രസിന്റെത് അവരുടെ അഭിപ്രായം.
നിർമ്മാണ ചുമതല സംബന്ധിച്ചും സർക്കാരിനെ നിർദ്ദേശം അറിയിച്ചു. ഇന്ത്യൻ റെയിൽവെയോ ഡെൽഹി മെട്രോയോ ഇതിന്റെ നിർമ്മാണം നടത്തണം. മുഖ്യമന്ത്രിയെ കാണാൻ തയ്യാറാണെന്നും ശ്രീധരൻ പറഞ്ഞു.