ദി കേരള സ്റ്റോറി 2വിനെതിരെ ഹൈക്കോടതിയിൽ ഹർജി. ചിത്രത്തിന് നൽകിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാണ് ആവശ്യം.സെൻസർ ബോർഡിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ചിത്രത്തിന്റെ നിർമാതാക്കളും മറുപടി പറയണം. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. കണ്ണൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ നടപടി. ചിത്രം വസ്തുതാപരമായി തെറ്റായ കാര്യങ്ങളാണ് കാണിക്കുന്നതെന്നും കേരളത്തെ മുഴുവന്‍ താറടിച്ചു കാണിക്കുന്നതാണെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. വര്‍ഗീയത പരത്തുന്ന ചിത്രമായതിനാല്‍ കേരളസ്റ്റോറിയുടെ രണ്ടാം ഭാഗത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
അതേ സമയം ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വ്യാപക വിമർശനമാണ് ഉയർന്നുവന്നിരിക്കുന്നത്. അതേ സമയം ദ കേരള സ്റ്റോറി 2' ട്രെയിലറിനെ അതിരൂക്ഷമായി വിമർശിച്ചും പരിഹസിച്ചും മലയാളികൾ സമൂഹ മാധ്യമത്തിൽ നിറയുകയാണ്. യൂട്യൂബിൽ സ്ട്രീം ചെയ്യുന്ന ട്രെയിലറിൽ കമന്റുമായി എത്തിയിരിക്കുന്നവരിൽ ഭൂരിഭാഗം പേരും മലയാളികളാണ്. ആദ്യഭാഗത്തെപ്പോലെ കേരളത്തെ മോശമായി ചിത്രീകരിക്കുകയും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ആവർത്തിക്കുകയുമാണ് രണ്ടാം ഭാഗവും ചെയ്യുന്നതെന്നാണ് കമന്റുകൾ. ട്രെയിലറിലെ ഒരു പ്രത്യേകരംഗത്തിന് മലയാളികളുടെ കയ്യിൽനിന്ന് കണക്കിന് ട്രോളുകളാണ് കിട്ടുന്നത്. മലയാളിയായ ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗത്തിനാണ് കയ്യും കണക്കുമില്ലാതെ ട്രോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ബീഫ് കഴിക്കുന്നതിലും നല്ലത് പട്ടിണി കിടന്ന് മരിക്കുന്നതാണ് എന്നാണ് ഈ രംഗത്തിലെ കഥാപാത്രത്തിന്റെ ഡയലോഗ്. ഇതും ട്രോളിന് കാരണമായി. ബീഫ് കഴിക്കുന്ന രംഗം ചെയ്യാൻ ആളെ ആവശ്യമുണ്ടെങ്കിൽ അറിയിക്കണമെന്നും നിർബന്ധിക്കാതെ തന്നെ അത് കഴിക്കാം എന്നുമാണ് ഭൂരിഭാഗം കമന്റുകളും. പൊറോട്ടയാണ് ബീഫിന്റെ ഏറ്റവും നല്ല കോമ്പിനേഷനെന്നും പ്രതികരിച്ചവരുണ്ട്.'പൊറോട്ട ഇല്ലാതെ എങ്ങനെയാണ് ബീഫ് കഴിക്കുക?', 'ഇവിടെ ആളുകൾക്ക് കഴിക്കാൻ തികയുന്നില്ല', 'ഈ പടം റിലീസ് ചെയ്യുന്ന തിയേറ്ററുകൾക്ക് മുന്നിൽ ബീഫ് ഫെസ്റ്റ് നടത്തണം', 'ഇന്ത്യയിൽ രണ്ട് കേരളമുണ്ടോ എന്ന് സംശയം തോന്നുന്നു', ' ഞങ്ങൾ മലയാളികളാരും വീട്ടിൽ ഹിന്ദി സംസാരിക്കാറില്ല', 'ബീഫ് കറിയുടെ കൂടെ പൊറോട്ടയോ പഴംപൊരിയോ കൂടി കഴിക്കണം', ' ഇതെഴുതിയവർ കേരളം കണ്ടിട്ടില്ലെന്ന് ഉറപ്പായി' എന്നെല്ലാമാണ് മലയാളികളുടെ പ്രതികരണങ്ങൾ.
2026 ഫെബ്രുവരി 27-ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായണ സിംഗ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വിപുൽ ഷാ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സഹനിർമ്മാതാവായി ആഷിൻ എ ഷായും പ്രവർത്തിക്കുന്നു. പുതുമുഖങ്ങളാണ് സിനിമയിൽ മുഖ്യവേഷങ്ങളിൽ എത്തുന്നത്.













































































