പാലക്കാട്: പാലക്കാട് ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങി ഓവുചാലിൽ അകപ്പെട്ട യുവാവിന് ദാരുണാന്ത്യം. രാമേശ്വരം സ്വദേശി ശ്രീഗൗതം ആണ് മരിച്ചത്. അരുൺ എന്നയാൾക്കായി തെരച്ചിൽ തുടരുകയാണ്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. സ്കൂബ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. നീരൊഴുക്ക് നിയന്ത്രിക്കാൻ മൂലത്തറ റെഗുലേറ്ററിന്റെ ഷട്ടർ അടച്ചിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി പ്രതികരിച്ചു.
പാലക്കാട് ചിറ്റൂര്‍ പുഴയിൽ കുളിക്കാനിറങ്ങി പത്തംഗ വിദ്യാർത്ഥി സംഘത്തിലെ രണ്ട് യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഷണ്മുഖം കോസ് വേയുടെ വശത്തുള്ള ഓവുചാലിൽ യുവാക്കൾ അകപ്പെടുകയായിരുന്നു. കോയമ്പത്തൂർ സ്വദേശികളായ യുവാക്കൾ കുളിക്കാനാണ് പുഴയിലെത്തിയത്. ശ്രീ ഗൗതം, അരുൺ എന്നിവരാണ് അകപ്പെട്ടത്. ഓവിനുള്ളിൽ അകപ്പെട്ടതോടെ പുറത്തിറങ്ങാൻ കഴിയാതെയായി. അവധി ആഘോഷിക്കാനെത്തിയതായിരുന്നു പത്തംഗ സംഘം. കോയമ്പത്തൂർ കർപ്പകം കോളേജിലെ വിദ്യാർത്ഥികളാണ് ഇവർ. ശ്രീഗൗതം എന്ന യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നെയ്‌വേലി സ്വദേശി അരുണിനെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.