കോട്ടയം: സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള 'എൻ്റെ കേരളം'
പ്രദര്‍ശന-വിപണന മേളക്ക് തുടക്കമായി.
നാടൻ കലാരൂപങ്ങൾ, വാദ്യമേളങ്ങൾ തുടങ്ങിയവയോടെ കോട്ടയം നഗരം ചുറ്റി നടന്ന വർണ്ണാഭമായ റാലിയെ തുടർന്ന് നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഇന്നു മുതൽ 22 വരെ നടക്കുന്ന മേളയുടെ വേദി നാഗമ്പടം മൈതാനമാണ്. പ്രവേശനം സൗജന്യമാണ്.
സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ 200 സ്റ്റാളുകൾ മേളയിലുണ്ട്. 'കേരളം ഒന്നാമത്', ടൂറിസം, കിഫ്ബി പവലിയനുകൾ, കാർഷിക പ്രദർശന- വിപണനമേള, സാംസ്കാരിക കലാപരിപാടികൾ, മെഗാ ഭക്ഷ്യമേള, സെമിനാറുകൾ, ബിസിനസ് ടു ബിസിനസ് മീറ്റുകൾ, കായിക, വിനോദ പരിപാടികൾ തുടങ്ങിയ മേളയുടെ ഭാഗമാണ്.
ഇന്ന് വൈകിട്ട് പിന്നണി ഗായകരായ ദുര്‍ഗ വിശ്വനാഥ്, വിപിൻ സേവ്യര്‍ എന്നിവരുടെ ഗാനമേള നടക്കുകയാണ്. നാളെ വൈകുന്നേരം ആറരയ്ക്ക് അക്മ മെഗാഷോ, മെയ് 18 വൈകുന്നേരം 6.30ന് പ്രസീത ചാലക്കുടിയുടെ നാടൻപാട്ടും ദൃശ്യാവിഷ്‍കാരവും 'ഓളുള്ളേരി എക്സ്‍പ്രസ്'. മെയ് 19 വൈകിട്ട് ഏഴിന് കാളിദാസ കലാകേന്ദ്രത്തിന്‍റെ നാടകം 'ചന്ദ്രികയ്ക്കുണ്ടൊരു കഥ'. മെയ് 20 ശനിയാഴ്ച വൈകുന്നേരം 6.30ന് ജാസി ഗിഫ്റ്റ് & ബാൻഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടി 'മ്യൂസിക് നൈറ്റ്'. മെയ് 21 ഞായര്‍ ഉച്ചയ്ക്ക് മൂന്നിന് കേരള പോലീസ് ഡോഗ് ഷോ. വൈകുന്നേരം 6.30ന് സ്റ്റീഫൻ ദേവസി & സോളിഡ് ബാൻഡിന്‍റെ 'മ്യൂസിക് മിസ്റ്ററി'. മെയ് 22 വൈകുന്നേരം 6.30ന് 'ലൈവ് ബാൻഡ്' - അവതരണം താമരശ്ശേരി ചുരം.
ദിവസവും രാവിലെ പത്തിനും ഉച്ചയ്ക്ക് 1.30നും സെമിനാറുകള്‍ നടക്കും. ഇതോടൊപ്പം സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തിൽ ദിവസവും ബി ടു ബി മീറ്റ്, ഡിപിആര്‍ വര്‍ക്ക് ഷോപ് എന്നിവയും ഉണ്ടാകും. മെയ് 22ന് വൈകുന്നേരം നാലിന് സമാപന സമ്മേളനം സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.