തിരു.: സംസ്ഥാനത്ത് ആറു മാസത്തിനിടെ നായകടിയേറ്റ് ചികിത്സ തേടിയത് ഒന്നര ലക്ഷത്തോളം പേരെന്ന് ആരോഗ്യവകുപ്പിന്റെ കണക്ക്. തെരുവുനായകളുടെയുംവളർത്തുനായകളുടെയും കടിയേറ്റ് ജനുവരി മുതൽ മേയ് വരെ 1,37,137 പേർ ചികിത്സ തേടി. ജൂണിൽ ഇരുപത്തയ്യായിരത്തിലേറെപ്പേർ ചികിത്സ തേടിയിട്ടുണ്ടെങ്കിലും അന്തിമകണക്ക് ലഭ്യമായിട്ടില്ല.
മാസം കുറഞ്ഞത് 25,000 പേരെങ്കിലും നായകടിയ്ക്ക് ചികിത്സ തേടുന്നുണ്ടെന്നാണ് കണക്ക്. വളർത്തുനായകളുടെകടിയേൽക്കുന്നവരിൽ പലരും ചികിത്സ തേടാത്തതിനാൽ ഇതുകൂടാനാണ് സാധ്യത. ഈ വർഷം ഇതുവരെ ഏഴു പേർ പേവിഷബാധയേറ്റ് മരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 2,89,986 തെരുവുനായകളുണ്ടെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ കണക്ക്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഒരുലക്ഷത്തോളം. ഇവയിൽ വന്ധ്യംകരിച്ചത് 18,852 എണ്ണത്തിനെ മാത്രമാണ്. _പ്രാദേശിക വാർത്തകൾ_ 2022 സെപ്റ്റംബർ മുതൽ ഈ മാസം ആദ്യവാരം വരെ 32,061 തെരുവുനായകൾക്കും 4,38,473 വളർത്തുനായകൾക്കും പേവിഷ പ്രതിരോധമരുന്ന് നൽകിയെന്നാണ് കണക്കുകൾ.
പേവിഷ പ്രതിരോധവാക്സിൻ ഉപയോഗത്തിൽ 57 ശതമാനം വർദ്ധനയുണ്ടായെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. പ്രതിരോധമരുന്നും ഇമ്യൂണോഗ്ലോബുലിനും ആവശ്യത്തിന് ലഭ്യമാണ്. എപിഎൽ വിഭാഗത്തിലുള്ളവർക്ക് പ്രതിരോധമരുന്ന് സൗജന്യമായി നൽകുന്നത് നിർത്തുന്നത് സർക്കാരിന്റെ ആലോചനയിലുണ്ട്.
നായകടിയേറ്റവർ
ജനുവരി 22,922, ഫെബ്രുവരി 25,359, മാർച്ച് 31,097, ഏപ്രിൽ 29,183, മേയ് 28,576 എന്നിങ്ങനെയാണ് ഓരോ മാസത്തിലെ കണക്ക്.
തിരുവനന്തപുരം 19,854, കൊല്ലം 14,755, പത്തനംതിട്ട 6212, ആലപ്പുഴ 10,072, കോട്ടയം 14,159, ഇടുക്കി 3831, എറണാകുളം 12,128, തൃശ്ശൂർ 14,164, പാലക്കാട് 12,451, മലപ്പുറം 6501, കോഴിക്കോട് 8893, വയനാട് 2612, കണ്ണൂർ 7586, കാസർകോട് 3919 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.