ആലപ്പുഴ: വിപണിക്കാവശ്യമായ കയർ ഉൽപന്നങ്ങൾ നിർമ്മിക്കാൻ തൊഴിലാളികളെ പരിശീലിപ്പിക്കാൻ 4.80 കോടിയുടെ പദ്ധതി നടപ്പാക്കുമെന്നു മന്ത്രി പി. രാജീവ്. ഇതിൽ ഒരുകോടി ഈ വർഷം നൽകും. ഉപകരണങ്ങൾക്കും പരിശീലകർക്കുമുള്ള പണം, തൊഴിലാളികൾക്കു സ്റ്റൈപൻഡ് എന്നിവയ്ക്കാണു തുകയെന്നും മന്ത്രി പറഞ്ഞു. കയർ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോർട്ട് നടപ്പാക്കുന്നതു സംബന്ധിച്ചു ട്രേഡ് യൂണിയനുകളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണു മന്ത്രിയുടെ പ്രതികരണം. കയറ്റുമതിക്കാർ, ചെറുകിട കയർ ഉൽപാദകർ, സംഘങ്ങൾ തുടങ്ങിയവയുമായി വരും ദിവസങ്ങളിൽ ചർച്ച നടത്തും.
ചകിരിയുടെ വിലയ്ക്ക് ആനുപാതികമായി കയറിന്റെയും കയർ ഭൂവസ്ത്രത്തിന്റെയും വില തീരുമാനിക്കാൻ കയർ വകുപ്പ് ഡയറക്ടർ, കയർ കോർപ്പറേഷൻ എംഡി, കയർഫെഡ് ജനറൽ മാനേജർ എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചു. സംഘങ്ങൾക്കു പ്രവർത്തന മൂലധനത്തിനായി 6.5 കോടി രൂപ നൽകും. സംഘങ്ങളിലെ മാനേജീരിയൽ സബ്സിഡിക്കായി 2 കോടി രൂപ അനുവദിക്കും.
കയർ മേഖലയ്ക്കായി ഈ സർക്കാർ 233.08 കോടി രൂപ ചെലവാക്കി. കയർഫെഡിനു തിരുവനന്തപുരം കോർപ്പറേഷന്റെ 90 ലക്ഷം രൂപയുടെ ഓർഡർ കിട്ടിയിട്ടുണ്ട്. ചേർത്തലയിലെ ഒരു സംഘം ലാഭകരമായെന്നും സർക്കാരിനു ലാഭവിഹിതം നൽകിയെന്നും മന്ത്രി പറഞ്ഞു. ഒരേ തറിയിൽ ഒന്നിലധികം സംഘങ്ങൾ റജിസ്റ്റർ ചെയ്യുന്നതിനാൽ, സർക്കാർ ചെലവാക്കുന്ന തുക തൊഴിലാളികളിൽ എത്തുന്നില്ലെന്നും മന്ത്രി വിമർശിച്ചു.