ശബരിമല തീർത്ഥാടകരെ രാത്രി വഴിയില്‍ ഇറക്കിവിട്ട കെ.എസ്.ആർ.ടി.സി ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ കർശന നടപടി. താത്കാലിക ജീവനക്കാരനായ ഡ്രൈവറെ പിരിച്ചുവിടാനും കണ്ടക്ടറെ സ്ഥലം മാറ്റാനും തീരുമാനം. തിരുവനന്തപുരം പൂവാറില്‍ നിന്ന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ടേക്കാണ് കണ്ടക്ടറെ സ്ഥലംമാറ്റിയത്. സംഭവത്തില്‍ അന്വേഷണം നടത്താനും മന്ത്രി നിർദ്ദേശിച്ചു,
ഇന്നലെ രാത്രിയാണ് പമ്പയില്‍ നിന്ന് നിലയ്ക്കല്‍ സ്റ്റാൻഡിലേക്ക് ടിക്കറ്റ് എടുത്തവരെ വഴിയില്‍ ഇറക്കിവിട്ടതായി പരാതി ഉയർന്നത്. നിലയ്ക്കല്‍ സ്റ്റാൻഡില്‍ ഇറങ്ങേണ്ട തീർത്ഥാടകരെ സ്റ്റാൻഡില്‍ കയറാതെ ഒരു കിലോമീറ്റർ ഇപ്പുറത്ത് വനമേഖലയില്‍ ഇറക്കിവിട്ടെന്നാണ് പരാതി. വയോധികരും കുഞ്ഞും അടങ്ങുന്ന 13 അംഗ സംഘത്തിനാണ് ദുരനുഭവമുണ്ടായത്. തീർത്ഥാടകരെ ബസില്‍ നിന്ന് ഇറക്കി വിടുന്നതിന്റെയും വഴിയിലൂടെ നടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഏറെ നേരം കാത്തുനിന്ന ശേഷം വാഹനം വിളിച്ചുവരുത്തിയ ശേഷമാണ് സംഘത്തിന് വീണ്ടും യാത്ര തുടരാനായത്. കൊല്ലത്ത് നിന്നുള്ള തീർത്ഥാടക സംഘം നല്‍കിയ പരാതിയിലാണ് മന്ത്രി നടപടിയെടുത്തിരിക്കുന്നത്.













































































