തിരു.: കിംസിൽ ചികിത്സാ പിഴവിനെ തുടർന്ന് 13 വയസ്സുള്ള പെൺകുട്ടി മരണമടഞ്ഞതായി പരാതിയുമായി ബന്ധുക്കൾ. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി.
തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിനിയും നെല്ലിമൂട് സെന്റ് ക്രിസോസ്‌റ്റംസ് കോൺവെന്റിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുമായ അനീന എ.എസ്. ആണ് കിംസ് ആശുപത്രിയിലെ ചികിത്സക്കിടെ മരണപ്പെട്ടത്. നട്ടെല്ലിനു പിറകിലെ ശസ്ത്രക്രിയയുടെ ഭാഗമായാണ് കിംസിൽ അഡ്മിറ്റ് ചെയ്‍തത്. ശസ്ത്രക്രിയയെ
തുടർന്നുണ്ടായ ചികിത്സാപിഴവിലാണ് മരണമെന്നാണു കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. ആശുപത്രി അധികൃതർ വ്യക്തമായ മറുപടി നൽകുന്നില്ലെന്നും ശസ്ത്രക്രിയക്ക് ആവശ്യമായ കൺസേൺ ലെറ്റർ ഒപ്പിട്ട് നൽകിയിട്ടുണ്ടെന്നും അതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ ഇല്ലെന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന മറുപടിയെന്നും ബന്ധുക്കൾ പറയുന്നു.
അതേസമയം, ബന്ധുക്കൾ കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിലും മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുള്ളതായി അറിയിച്ചു. ശസ്ത്രക്രിയക്കിടയിൽ ഉണ്ടായ കാർഡിയാക് അറസ്റ്റ് ആയിരിക്കാം മരണകാരണമെന്നും പറയുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ അതിനനുസരിച്ചുള്ള നടപടികൾ ഉണ്ടാകുമെന്നു പോലീസ് പറഞ്ഞു. തിരുവനന്തപുരം സബ് കളക്ടർ ഉൾപ്പടെയുള്ളവർ മെഡിക്കൽ കോളേജിൽ എത്തിയിരുന്നു.