മൂന്നാര്‍: വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ വ്യാജ പീഡന പരാതിയില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അധ്യാപകന് നീതി. മൂന്നാര്‍ ഗവണ്‍മെന്റ് കോളജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെയാണ് തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. പരീക്ഷയ്ക്കിടെ കോപ്പിയടി പിടിച്ചതിനാണ് എസ്എഫ്‌ഐ അനുഭാവികളായ വിദ്യാര്‍ത്ഥിനികള്‍ തനിക്കെതിരെ പരാതി നല്‍കിയതെന്ന് ആനന്ദ് വിശ്വനാഥന്‍ പറയുന്നു.
'2014 ഓഗസ്റ്റിലാണ് എം എ ഇക്കണോമിക്‌സ് രണ്ടാം സെമസ്റ്റര്‍ പരീക്ഷ നടന്നത്. ഹാളില്‍ നടന്ന കോപ്പിയടി കൈയോടെ പിടികൂടിയിരുന്നു. ഇതിന്റെ പ്രതികാരത്തില്‍ വിദ്യാര്‍ത്ഥിനികള്‍ പീഡന പരാതി നല്‍കുകയായിരുന്നു. ഒരു പതിറ്റാണ്ടിലേറെ ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിച്ച വേദന വളരെ വലുതായിരുന്നു. ഒടുക്കം കോടതി വെറുതെ വിട്ടതിന്റെ ആശ്വാസമാണ് ഇപ്പോഴുള്ളത്. ലോകത്ത് ഒരു അധ്യാപകനും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വരരുതേ എന്നേ എനിക്ക് പറയാനുള്ളു.' ആനന്ദ് വിശ്വനാഥന്‍ പറഞ്ഞു. വിദ്യാര്‍ത്ഥിനികള്‍ പരാതി തയ്യാറാക്കിയത് മൂന്നാറിലെ സിപിഐഎം പാര്‍ട്ടി ഓഫീസില്‍ വെച്ചാണെന്ന് സര്‍വ്വകലാശാല അന്വേഷണ കമ്മീഷന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തന്നെ കുടുക്കാന്‍ കോളേജ് പ്രിന്‍സിപ്പലും മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ അടക്കമുള്ളവരും കൂട്ടുനിന്നു എന്നും ആനന്ദ് വിശ്വനാഥൻ ആരോപിച്ചു.