നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പോളിംഗ് ആരംഭിച്ചു. ഏഴ് മണിയോടെയാണ് പോളിംഗ് തുടങ്ങിയത്. വാശിയേറിയ പ്രചരണവും അവേശം കൊട്ടിക്കയറിയ കൊട്ടിക്കലാശവും വോട്ടർമാരില്‍ എത്രത്തോളം സ്വാധീനിച്ചെന്ന ചോദ്യത്തിന് പോളിങ് ബൂത്തുകളിലെ വരികള്‍ ഉത്തരം നല്‍കും. എം സ്വരാജിലൂടെ മണ്ഡലം നിലനിർത്തുമെന്ന് എല്‍ഡിഎഫ് അവകാശപ്പെടുമ്പോള്‍ ആര്യാടന് ഷൗക്കത്ത് മണ്ഡലം തിരിച്ചുപിടിക്കുമെന്നതില്‍ യുഡിഎഫ് അണികള്‍ക്ക് സംശയമൊന്നും ഇല്ല.
സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ എംഎല്‍എ പിവി അന്‍വറിന് ആരും വിജയ സാധ്യത കാണുന്നില്ലെങ്കിലും അദ്ദേഹം പിടിക്കുന്ന വോട്ടുകള്‍ വിജയം തീരുമാനിക്കുന്നതില്‍ നിർണ്ണായകമാകും. മോഹന്‍ ജോർജിനെ സ്ഥാനാർത്ഥിയാക്കിയ ബിജെപിയെ സംബന്ധിച്ചും ഇത് അഭിമാന പോരാട്ടമാണ്. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുയർത്താന്‍ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ.
രാവിലെ ഏഴു മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്. ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16 നു പൂര്‍ത്തിയായിരുന്നു. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും വോട്ടെടുപ്പിനായി ഉപയോഗിക്കും. നിലമ്പൂരിന് പുറമെ ഗുജറാത്തിലെ കാഡി, വിസവദർ സീറ്റുകളിലും പഞ്ചാബിലെ ലുധിയാന, പശ്ചിമ ബംഗാളിലെ കാളിഗഞ്ച് തുടങ്ങിയ സീറ്റുകളിലേക്ക് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.