എറണാകുളം: എഐക്യാമറകളുടെ പിശക് തുടരുമ്പോൾ ജനങ്ങൾക്ക് ജീവിതം ദുസ്സഹമാകുന്നു. മൂവാറ്റുപുഴയിലെ എഐ ക്യാമറയ്‌ക്കാണ് കഴിഞ്ഞ ദിവസം വൻപിശക് സംഭവിച്ചത്. ഇത്തവണ ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്യുന്ന പുരുഷന്റെയും സ്ത്രീയുടെയും ഫോട്ടോയും ഒപ്പം 2500 രൂപ പിഴയും ചാർത്തി മോട്ടോർ വാഹന വകുപ്പ് മറ്റൊരാൾക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മൂവാറ്റുപുഴ സ്വദേശി അഷ്‌റഫ് മാണിക്യത്തിനാണ് എംവിഡിയുടെ നോട്ടീസ് കിട്ടിയത്. മറ്റാരോ നടത്തിയ നടത്തിയ യാത്രയുടെ ഫോട്ടോയും പിഴയുമാണ് തനിക്ക് വന്നതെന്ന് അഷ്‌റഫ് പറഞ്ഞു.
എഐ ക്യാമറയുടെ പുതിയ പിശകിനെപ്പറ്റി സമൂഹ മാധ്യമത്തിൽ ഒരു കുറിപ്പും ഇയാൾ ചേർത്തു. 'പൊന്നേമാനേ…കട്ടവനെ കിട്ടിയില്ലേൽ കണ്ടവനെ ശിക്ഷിക്കല്ലേ… കുടുംബകലഹം ഉണ്ടാക്കി കുടുംബം താറുമാറാക്കല്ലേ...' എന്നായിരുന്നു കുറിപ്പ്. സമൂഹമാധ്യമങ്ങളിൽ കുറിപ്പ് ഇതിനോടകം വൈറലാവുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ് ലഭിച്ചത്. പിഴയ്‌ക്കൊപ്പം എഐ ക്യാമറ പകർത്തിയ ചിത്രത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ കൂടി പരിശോധിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമായതെന്ന് അഷറഫ് പറയുന്നു. ഇയാളുടെ മകന്റെ പേരിലുള്ള കെഎൽ 17 പി 475 നമ്പറുള്ള ബൈക്ക് അഷറഫാണ് ഉപയോഗിക്കുന്നത്. കൊച്ചി- ധനുഷ്‌കോടി റോഡിൽ പെരുമറ്റത്ത് ബൈക്ക് ഓടിച്ചു പോകുന്ന ചിത്രമാണ് അഷ്‌റഫിനു കിട്ടിയ നോട്ടീസിൽ. നോട്ടീസിലെ ചിത്രത്തിലുള്ളവരും ബൈക്കുമായി അഷ്‌റഫിനു യാതൊരു ബന്ധവുമില്ലെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.