കോട്ടയം ജില്ലയിലെ നെടുംകുന്നം, കറുകച്ചാൽ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്നു മുഴക്കവും പ്രകമ്പനവും ഉണ്ടായ സംഭവത്തിൽ ജിയോളജി വകുപ്പ് ഇന്നു പരി ശോധന നടത്തും.
കറുകച്ചാൽ, നെടുംകുന്നം പഞ്ചായത്തുകളുടെ അതിർത്തിയിലാണു ഭൂമിക്കടിയിൽ നിന്നു മുഴക്കവും പ്രകമ്പനവും ഉണ്ടായതെന്നു റവന്യു അധികൃതർ പറയുന്നു.
കറുകച്ചാൽ പഞ്ചായത്തിലെ ഒന്നു മുതൽ 6 വരെയുള്ള ചമ്പക്കര, കുറുപ്പൻ കവല, മാന്തുരുത്തി, നെത്തല്ലൂർ, കറുകച്ചാൽ, പച്ചിലമാക്കൽ വാർഡുകളിലാണ് മുഴക്കം കേട്ടത്. നെടുംകുന്നം പഞ്ചായത്തിൽ നെടുംകുന്നം ടൗണിൽ ഒന്നര കിലോമീറ്റർ ദൂരത്തിൽ മുഴക്കവും പ്രകമ്പനവും ഉണ്ടായി. കോവേലി, പുതുപ്പള്ളിപ്പടവ്, മുഴുവൻ കുഴി, തൊട്ടിക്കൽ, പാറയ്ക്കൽ, മുളമല, പതിക്കൽ, നിലംപൊടിഞ്ഞ, ചേലക്കൊമ്പ്, കടാച്ചിറ ഭാഗങ്ങളിലും മുഴക്കമുണ്ടായി.
ചൊവ്വാഴ്ച രാത്രി 9.55നാണ് ഇടിമുഴക്കത്തി നു സമാനമായി സെക്കൻഡുകൾ നീണ്ട മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടത്. ജനാലകളും വീട്ടുസാധനങ്ങളും കുലുങ്ങിയപ്പോഴാണു പലരും വിവരമറിഞ്ഞത്. ഭൂമികുലുക്കമാണന്നു കരുതി ആൾക്കാർ വീടിനു പുറത്തിറങ്ങിയിരുന്നു.