തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രഞ്ജിത പുളിയ്ക്കൻ അറസ്‌റ്റില്‍.
പത്തനംതിട്ടയിലെ കോണ്‍ഗ്രസ് പ്രവർത്തകയാണ് രഞ്ജിത പുളിയ്ക്കൻ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ ഇവർ പോസ്റ്റിട്ടിരുന്നു. പത്തനംതിട്ട സൈബർ പൊലീസ് കോട്ടയത്തെത്തിയാണ് രഞ്ജിതയെ അറസ്റ്റ് ചെയ്തത്. കോട്ടയത്തെ ഒരു ബന്ധുവീട്ടിലായിരുന്നു ഇവർ. ജാമ്യമില്ലാവകുപ്പ് ചുമത്തി രണ്ട് കേസുകളാണ് പത്തനംതിട്ട സൈബർ പൊലീസ് രഞ്ജിതയ്ക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായി ആദ്യ കേസ് വന്നപ്പോള്‍ തന്നെ രഞ്ജിത രാഹുലിനെ അനുകൂലിച്ചും പരാതിക്കാരിയെ അധിക്ഷേപിച്ചും രംഗത്തെത്തിയിരുന്നു. അന്ന് തിരുവനന്തപുരം സൈബർ പൊലീസ് ഇവർക്കെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. ആ കേസില്‍ ഉപാധികളോടെ കോടതി രഞ്ജിതയ്ക്ക് ജാമ്യം നല്‍കി. എന്നാല്‍ രാഹുലിനെതിരെ മൂന്നാമാതും പരാതി വന്നപ്പോഴും രഞ്ജിത സൈബർ അധിക്ഷേപം നടത്തി. പിന്നാലെയാണ് അറസ്റ്റ്.
അതേസമയം ബലാത്സംഗ കേസില്‍ റിമാൻഡിലുള്ള പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയില്‍ കോടതിയില്‍ വാദം പൂർത്തിയായി. അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം. പ്രോസിക്യൂഷനാണ് അടച്ചിട്ട കോടതി മുറിയില്‍ വാദം കേള്‍ക്കണം എന്ന ആവശ്യം തിരുവല്ല മജിസ്ട്രേറ്റ് കോടതിയെ ധരിപ്പിച്ചത്. ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി അഡ്വ. ശാസ്തമംഗലം അജിത്താണ് ഹാജരായത്. കേസ് അന്വേഷിക്കുന്ന എസ്‌ഐടിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയില്‍ കോടതി തീരുമാനം പറയുക.












































































