* മന്ത്രിമാർക്ക് പരാതി സമർപ്പിച്ചു.*
കുറവിലങ്ങാട് : റോഡ് അപകടങ്ങൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തിര പ്രാധാന്യത്തോടെ റോഡ് സുരക്ഷാ നടപടികൾ നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അഡ്വ.മോൻസ് ജോസഫ് എംഎൽഎ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു എന്നിവർക്ക് നിവേദനം സമർപ്പിച്ചു.
പട്ടിത്താനം - കൂത്താട്ടുകുളം എം.സി റോഡിലും, ഏറ്റുമാനൂർ - എറണാകുളം സംസ്ഥാന പാതയിലും നിരന്തരമായി റോഡ് അപകടങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാനും, ഇക്കാര്യത്തിൽ ശാശ്വത പരിഹാരം കണ്ടെത്തുന്നതിനും സർക്കാർ നടപടി സ്വീകരിക്കാത്തത് തികച്ചും പ്രതിഷേധാർഹമാണെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ടുള്ള പരാതിയായിട്ടാണ് എംഎൽഎ, മന്ത്രിമാർക്ക് കത്ത് നൽകിയത്.
എം.സി റോഡിൽ പുതുവേലി വൈക്കം കവല, മോനിപ്പള്ളി, വെമ്പള്ളി, കാളികാവ്, പട്ടിത്താനം തുടങ്ങിയ നിരവധി സ്ഥലങ്ങളിലാണ് അപകടങ്ങൾ ആവർത്തിക്കുന്നതും നിരവധി മരണങ്ങളും ഉണ്ടാകുന്നതെന്നും എംഎൽഎ വ്യക്തമാക്കി. കാണക്കാരി, കുറുപ്പന്തറ പുളിന്തറ വളവ്, മാന്നാർ, സിലോൺ കവല കുറിച്ചി വളവ് തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് ഏറ്റുമാനൂർ - എറണാകുളം റോഡിൽ കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത്. അപകട സാഹചര്യമുള്ള സ്ഥലങ്ങളിൽ ആവശ്യമായ ഭൂമി ഏറ്റെടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് ഉണ്ടായിരിക്കുന്ന സർക്കാർ തലത്തിലെ കാലതാമസം ഏറ്റവും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി. കുറുപ്പന്തറ ജംഗ്ഷൻ വികസനത്തിനും, അപകട വളവ് നികർത്തുന്നതിനുമുള്ള ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് പരമാവധി വേഗത്തിൽ കൈമാറേണ്ടത് അത്യന്താപേക്ഷിതമാണ്. ഭൂമി തരുന്ന വ്യക്തികൾക്ക് മുൻകൂർ തുക കൈമാറിയാൽ മാത്രമേ സ്വകാര്യ വ്യക്തികൾ സ്ഥലം വിട്ട് തരികയുള്ളൂവെന്ന് അറിയിച്ചിട്ടുളളതിനാൽ മറ്റ് യാതൊരു മാർഗവും ഇക്കാര്യത്തിൽ ഇല്ലെന്ന് എംഎൽഎ, മന്ത്രിമാരെ അറിയിച്ചു. പ്രശ്ന പരിഹാരത്തിന് വേണ്ടി റവന്യൂ മന്ത്രിയുടെ കൂടി സാന്നിധ്യത്തിൽ അടിയന്തിര യോഗം വിളിച്ചു ചേർക്കാമെന്ന് മന്ത്രിമാർ ഉറപ്പ് നൽകിയതായി മോൻസ് ജോസഫ് വ്യക്തമാക്കി.
എം.സി റോഡിൽ തടി ലോറികൾ മറിയുന്ന സ്ഥിതിയും കൂടുതൽ അപകടങ്ങൾക്ക് ഇടവരുത്തുകയാണ്. വൈക്കം കവലയിൽ ഉൾപ്പെടെ നിരവധി വ്യക്തികൾ മരണപ്പെട്ടിട്ടും യാതൊരുവിധ പരിഹാര നടപടികളും സർക്കാർ തലത്തിൽ ഉണ്ടാക്കുന്നില്ലെന്നത് ഖേദകരമാണ്. കൂത്താട്ടുകുളം - പുതുവേലി റോഡിൽ അപകടം ക്ഷണിച്ച് വരുത്തുന്ന വിധത്തിൽ ഉണ്ടാക്കിയിരിക്കുന്ന ഡിവൈഡർ പൊളിച്ച് മാറ്റണമെന്ന് ആവശ്യം ഉയരുകയും ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് തീരുമാനം കൈക്കൊള്ളുകയും ചെയ്തിട്ട് രണ്ട് വർഷം ആവുകയാണ്. യാതൊരു പരിഹാര നടപടികളും സർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടില്ല. ഇക്കാര്യങ്ങൾ പരിശോധിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ ട്രാൻസ്പോർട്ട് സെക്രട്ടറി ബിജു പ്രഭാകർ,
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ്, കെ.എസ്.ടി.പി ചീഫ് എൻജിനീയർ എന്നിവർക്ക് നിർദേശം നൽകി.
മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും, പോലീസ് വിഭാഗവും, പൊതുമരാമത്ത് വകുപ്പും സംയുക്ത പരിശോധന നടത്തി അപകട രഹിത സാഹചര്യം ഉറപ്പ് വരുത്തുന്നതിനുള്ള ആക്ഷൻ പ്ലാൻ അടിയന്തിരമായി തയ്യാറാക്കി നടപ്പാക്കുന്നതിന് ഇത് സംബന്ധിച്ച് നടത്തിയ ഉന്നതതല ചർച്ചയിൽ മന്ത്രിമാരായ മുഹമ്മദ് റിയാസും, ആന്റണി രാജുവും നിർദേശം നൽകി. അപകട സാധ്യതയുള്ള സ്ഥലങ്ങളെ ബ്ലാക്ക് സ്പോട്ടുകളായി കണ്ടെത്തിയിട്ടുള്ളതായി ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തമാക്കി. റോഡ് സുരക്ഷാ അതോറിറ്റിയുടെ മേൽ നോട്ടത്തിൽ സുരക്ഷാ നടപടികൾ നടപ്പാക്കണമെന്ന് മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്ന കാലതാമസം കണക്കിലെടുത്ത് ഇനിയെങ്കിലും റോഡപകടങ്ങൾ കുറയ്ക്കാനും മനുഷ്യ ജീവൻ രക്ഷിക്കുന്നതിനും സർക്കാർ സംവിധാനം കൂടുതൽ ജാഗ്രതയോടും, ഉത്തരവാദിത്വത്തോടും കൂടി പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പ്രധാനപ്പെട്ട വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മ പരിഹാര നടപടി പ്രാവർത്തികമാക്കുന്നതിൽ മുഖ്യ തടസ്സമാണെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. ഈ ദുര:വസ്ഥയ്ക്ക് മാറ്റം ഉണ്ടാകാതെ ജനങ്ങൾക്ക് രക്ഷ ഉണ്ടാകില്ലെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിയമസഭയിലെ പൊതുമരാമത്ത് - ഗതാഗത വകുപ്പുകളുടെ സബ്ജക്ട് കമ്മിറ്റിയിൽ റോഡ് സുരക്ഷാ കാര്യങ്ങൾ നടപ്പാക്കുന്നതിലെ വീഴ്ചകൾ സംബന്ധിച്ച് ഫലപ്രദമായ ചർച്ച നടന്നതായിട്ടാണ് അറിയുന്നത്.