ഇന്ന് അയ്യങ്കാളി ജയന്തി. ജാതിയിരുട്ടിന്റെ ഹിംസയെ വെല്ലുവിളിച്ചുകൊണ്ട് മനുഷ്യാവകാശത്തിനുവേണ്ടിയുള്ള ഐതിഹാസികമായ ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നയിച്ച വിപ്ലവകാരിയായിരുന്നു അയ്യങ്കാളി. അവഗണിക്കപ്പെട്ട അവശ ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ ഇണക്കിച്ചേര്‍ക്കുന്നതിനു വേണ്ടി അഹോരാത്രം അദ്ധ്വാനിച്ച നവോത്ഥാന നായകരിലെ പ്രമുഖന്‍.
അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ് അയ്യന്‍കാളി. അധഃസ്ഥിത സമൂഹത്തിന്റെ വിമോചകന്‍ മാത്രമായിരുന്നില്ല, ജാതീയതയുടെ ഇരുട്ടില്‍ മറഞ്ഞുകിടന്ന കേരള ജനതയ്‌ക്കാകെ വഴികാട്ടിയായ മഹാത്മാവുമാണ്.
1898ല്‍ ബാലരാമപുരത്ത് രാജപാതയിലൂടെ ചങ്കൂറ്റത്തോടെ പാഞ്ഞ അയ്യന്‍കാളിയുടെ വില്ലുവണ്ടി ഒരു പുതിയ അധ്യായം രചിക്കുകയായിരുന്നു. ആ വില്ലുവണ്ടി കേരളത്തിന്റെ ഭാവിയിലേക്കാണ് സഞ്ചരിച്ചത്. രാജപാതയില്‍ വഴിനടക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമായിരുന്നു അത്.
1865ല്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും പൊതുനിരത്തില്‍ ചക്രം പിടിപ്പിച്ച വാഹനത്തില്‍ സഞ്ചരിക്കാന്‍ അനുമതി നല്‍കി ഉത്തരവിറക്കിയിരുന്നു. പിന്നീട് 1870ല്‍ എല്ലാവഴികളും എല്ലാവിഭാഗം ജനങ്ങള്‍ക്കും നിരുപാധികം ഉപയോഗിക്കാന്‍ അനുമതി നല്‍കി. എന്നാല്‍, രാജപാതയില്‍ അവര്‍ണര്‍ക്ക് നടക്കാന്‍ കഴിഞ്ഞിരുന്നില്ല. സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി മാത്രമായിരുന്നില്ല അയ്യന്‍കാളിയുടെ വില്ലുവണ്ടി യാത്ര. തിരുവിതാംകൂറിലെ 1.67 ലക്ഷം അടിമകളുടെ ആത്മാഭിമാനം ഉയര്‍ത്താന്‍ വേണ്ടിയായിരുന്നു. 1888ലെ അരുവിപ്പുറം പ്രതിഷ്ഠയെത്തുടര്‍ന്ന് സമൂഹത്തിലുണ്ടായ അവബോധത്തിന്റെ തുടര്‍ച്ചയായിരുന്നു ആ സമരം.
കേരള ചരിത്രത്തിലെ ആദ്യത്തെ പണിമുടക്ക് സമരം നടത്തിയതും അയ്യന്‍കാളിയാണ്. അവര്‍ണര്‍ക്ക് അക്ഷരം പഠിക്കാന്‍ തിരുവിതാംകൂര്‍ രാജാവിന്റെ ഉത്തരവുണ്ടായിരുന്നിട്ടുകൂടി സവര്‍ണ മാടമ്ബിമാര്‍ അതിനനുവദിച്ചിരുന്നില്ല. അതിനെതിരെയായിരുന്നു പണിമുടക്ക്. പഞ്ചമി എന്ന പെണ്‍കുട്ടിയെ വിദ്യ അഭ്യസിക്കാന്‍ അനുവദിച്ചില്ല. പാഠം പഠിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ പാടത്ത് പണിക്കില്ലെന്ന് അയ്യന്‍കാളി പ്രഖ്യാപിച്ചു. കര്‍ഷകത്തൊഴിലാളികള്‍ ധീരമായി പണിമുടക്കി. ഒന്നരക്കൊല്ലം പാടങ്ങള്‍ തരിശായി കിടന്നു.
അടിച്ചമര്‍ത്തപ്പെട്ട, നീതി നിഷേധിക്കപ്പെട്ട മനുഷ്യരുടെ ശബ്ദമായിരുന്നു അയ്യങ്കാളി. നൂറ്റാണ്ടുകള്‍ എത്ര കഴിഞ്ഞാലും, ലോകത്ത് എവിടെയൊക്കെ മനുഷ്യന്‍ അരികുചേര്‍ക്കപ്പെടുന്നുവോ അവിടെയൊക്കെ ആ ശബ്ദം മുഴങ്ങിക്കൊണ്ടേയിരിക്കും.