തൃശ്ശൂര്‍: കേരളത്തെ ഞെട്ടിച്ച ചിയാരത്തെ പ്രണയത്തിന്‍റെ പേരിലെ പകയും തീകൊളുത്തി കൊലപാതകത്തിനും പിന്നിലെ യതാര്‍ത്ഥ സംഭവത്തിന്‍റെ ചുരുളഴിയുകയാണ്. നീതു തന്നില്‍ നിന്ന് അകലുന്നതായി കഴിഞ്ഞ ഫെബ്രുവരി മുതല്‍ നിധീഷ് സംശയിച്ചിരുന്നു. തന്‍റേത് മാത്രമെന്ന് നിധീഷ് കരുതിയ നീതു കൈവിട്ടുപോകുന്നുവെന്ന മാനസിക വിഭ്രാന്തിയായിരുന്നു പ്രശ്‌നങ്ങളുടെ കാരണം. ആ സംശയത്തിന്‍റെ പുറത്ത് വാമ്ബയര്‍ സിനിമകളുടെ പ്രചോദനത്തിലാണ് നീതുവിനെ പച്ചയ്ക്ക് തീ കൊളുത്തി കൊല്ലാന്‍ നിധീഷ് തീരുമാനിച്ചത്. മനസ്സിലെ പകയാണ് നീതുവിനെ വകവരുത്താന്‍ കാരണമെന്നാണ് അന്വേഷണത്തില്‍ പൊലീസിന് മുമ്പിലും തെളിയുന്നത്.
നീതുവിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം നിധീഷിനുണ്ടായിരുന്നതിനാല്‍ ഇതേക്കുറിച്ച് തുറന്നു സംസാരിക്കണമെന്ന് നിതീഷ് ആവശ്യപ്പെട്ടു. തന്നെ ചതിച്ചെങ്കില്‍ എങ്ങനെ കാമുകിയെ കൊല്ലണമെന്ന് തീരുമാനിച്ച നിധീഷ്, ഇതിനായി ഓണ്‍ലൈന്‍ വഴി വാങ്ങിയ മൂര്‍ച്ചയുള്ള കത്തിയും ഒരു കുപ്പിയില്‍ പെട്രോളും മറ്റൊരു കുപ്പിയില്‍ വിഷവും കരുതിയാണ് കഴിഞ്ഞ ദിവസം വെളുപ്പിന് നീതുവിന്‍റെ വീട്ടിലെത്തിയത്. തലേദിവസം രാത്രി എട്ടു മണിക്ക് വീട്ടിലെത്താനായിരുന്നു നിതീഷിനോട് നീതു ആവശ്യപ്പെട്ടത്. എന്നാല്‍, നിതീഷ് ഉറങ്ങിപ്പോയതിനാല്‍ പുലര്‍ച്ചെ എത്തിയ നിധീഷിന് വാതില്‍ തുറന്നുകൊടുത്തതും നീതു തന്നെയായിരുന്നു. ഇരുവരും തമ്മില്‍ കുറെ നേരം സംസാരിച്ചു. കരുതുന്ന പോലെ മറ്റൊരാളുമായി സ്‌നേഹബന്ധമില്ലെന്ന് നീതു പറഞ്ഞു. രാവിലെ 6.30-ന് വീട്ടില്‍ നിന്ന് പിറകുവശത്തുള്ള വാതില്‍ വഴി പുറത്തിറങ്ങുന്നതിനിടെ മുത്തശ്ശിയെ കണ്ടതിനെ തുടര്‍ന്ന് നിതീഷ് തിരികെ മുറിയിലെത്തി. ഈ സമയം നീതു ബാത്ത്‌റൂമിലായിരുന്നു. മുറിയില്‍ കണ്ട നീതുവിന്‍റെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ തലേദിവസം വരെ മറ്റൊരാളുമായി നീതു മണിക്കൂറുകളോളം ചാറ്റ് ചെയ്തത് കാണുകയും ചെയ്തു.
ഇതോടെ രൂപവും ഭാവവും മാറിയ നിധീഷ്, തന്നോട് കാമുകിക്ക് ആത്മാര്‍ത്ഥയില്ലെന്ന് ഉറപ്പിക്കുകയും, കൊല്ലാന്‍ തീരുമാനിക്കുകയും ചെയ്തു. മുറിയില്‍ തിരിച്ചെത്തിയ നീതുവിനെ കത്തി കൊണ്ട് പലതവണ കുത്തി. നീതു ബോധം കെട്ട് വീണു. ഇതിനുശേഷമാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. കൃത്യത്തിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു നിതീഷിന്‍റെ പദ്ധതി. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മുത്തശി വത്സലയണ് പിടിച്ചുനിര്‍ത്തിയത്. ബഹളം കേട്ട് വീട്ടുകാരും അയല്‍വാസികളും ബന്ധുക്കളുമെത്തി നിതീഷിനെ കെട്ടിയിടുകയും ചെയ്തു. പിടിക്കുമ്പോള്‍ പ്രതി മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ കാട്ടിയതായും വിവരമുണ്ട്.
നീതുവും പ്രതിയുമായി മൂന്നുവര്‍ഷമായി പരിചയമുണ്ടായിരുന്നു. ഒരു വര്‍ഷം മുമ്പ് വിവാഹ താത്പര്യവുമായി നിധീഷ് നീതുവിന്‍റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ പഠിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വിവാഹാഭ്യര്‍ഥന നീതുവിന്‍റെ വീട്ടുകാര്‍ തള്ളി. ഇതിനുശേഷവും നീതുവിനെ കണ്ടിരുന്നതായി നിധീഷ് മൊഴി നല്‍കിയിട്ടുണ്ട്.
നിധീഷിനെ (27) തൃശൂര്‍ സി.ജെ.എം കോടതി (ഒന്ന്) ആറു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നിതീഷിന്‍റെ ബന്ധുക്കളും കൂട്ടുകാരും കോടതിയിലെത്തിയെങ്കിലും ആര്‍ക്കും മുഖം കൊടുത്തില്ല. പൊലീസ് കസ്റ്റഡിയില്‍ മകനെ കാണാനെത്തിയ അമ്മ രത്‌നകുമാരിയോട് നിതീഷ് ഒന്നും സംസാരിച്ചില്ല. തലകുമ്ബിട്ടിരുന്ന ഇയാള്‍ ഒടുവില്‍ അമ്മയുടെ കൈപിടിച്ച് പൊട്ടിക്കരഞ്ഞു. മറ്റൊരാളുമായി സ്നേഹബന്ധമുണ്ടെന്ന് ബോദ്ധ്യപ്പെട്ടതിന്‍റെ വൈരാഗ്യത്തിലാണ് നീതുവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് നിതീഷിന്‍റെ മൊഴിയെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, കുപ്പി നിറയെ പെട്രോള്‍ നിധീഷ് എങ്ങനെ സംഘടിപ്പിച്ചുവെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. പെട്രോളൊഴിച്ചു തീകൊളുത്തിയുള്ള കൊലപാതകങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കുപ്പികളില്‍ പെട്രോള്‍ വില്‍ക്കുന്നതു പെട്രോള്‍ പമ്പുകള്‍ അവസാനിപ്പിച്ചിരുന്നു. ഒരുകാരണവശാലും പെട്രോള്‍ കുപ്പിയില്‍ നല്‍കാന്‍ പാടില്ലെന്ന് പൊലീസിന്‍റെ കര്‍ശന നിര്‍ദ്ദേശവുമുണ്ട്. ഈ സാഹചര്യത്തില്‍ നിധീഷ് കരുതിയത് ബൈക്കില്‍ നിന്ന് ഊറ്റിയെടുത്ത പെട്രോള്‍ ആണെന്നാണ് നിഗമനം.
യാത്രകളിലുള്ള താല്‍പര്യമാണ് നിധീഷിനെയും നീതുവിനെയും സൗഹൃദത്തിലാക്കിയതെന്നു സുഹൃത്തുക്കള്‍ പറയുന്നു. യാത്രാ തല്‍പ്പരുടെ ഫേസ്‌ബുക്ക് കൂട്ടായ്മയില്‍ ഇരുവരും അംഗമായിരുന്നതായി പറയുന്നു. ഇരുവീട്ടുകാര്‍ക്കും ബന്ധത്തില്‍ താത്പര്യമുള്ളതായും പെണ്‍കുട്ടിയുടെ പഠനം കഴിഞ്ഞ് കല്യാണം നടത്താനുള്ള തീരുമാനത്തിലാണെന്നുമാണ് നിധീഷ് കൂട്ടുകാരോട് പറഞ്ഞിരുന്നത്.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ രാവിലെ ചിയ്യാരത്തെ വീട്ടിലെത്തിച്ച നീതുവിന്‍റെ മൃതദേഹം കാണാന്‍ ഒട്ടേറെപ്പേരെത്തിയിരുന്നു. പതിനൊന്നോടെ പാറമേക്കാവ് ശാന്തിഘട്ടില്‍ നീതുവിന്‍റെ മൃതദേഹം സംസ്‌കരിച്ചു.