ടെഹ്‌റാൻ/ടെല്‍ അവീവ്: ഇറാനിലെ ആശുപത്രികള്‍ക്ക് നേരെ ഇസ്രായേല്‍-യുഎസ് ആക്രമണം. ഇറാന്റെ ഒന്‍പത് ആശുപത്രികള്‍ തകര്‍ന്നു. ഇറാന്‍ പാര്‍ലമെന്റ് ഹെല്‍ത്ത് കമ്മീഷന്‍ അംഗം ഫാത്തിമ മുഹമ്മദ് ബെയ്ഗിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമിക്കപ്പെട്ടതില്‍ അഞ്ച് ആശുപത്രികള്‍ തലസ്ഥാനമായ തെഹ്റാനിലും നാലെണ്ണം മറ്റ് നഗരങ്ങളിലുമാണ്. രോഗികളെ പൂര്‍ണമായും മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റി.
അതിനിടെ ഇറാനെതിരായ സൈനിക നടപടികള്‍ തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. മുന്നറിയിപ്പുകള്‍ ഇറാന്‍ അവഗണിച്ചു. ഗുരുതര പ്രത്യാഘാതമുണ്ടാകാന്‍ സാധ്യതയുള്ള ആക്രമണം തുടരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. വേണ്ടിവന്നാല്‍ കരയുദ്ധം തന്നെ നടത്തും. തകര്‍ക്കുന്നത് ഭീകരവാദത്തിന്റെ സ്‌പോണ്‍സറെയാണെന്നും ട്രംപ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്.
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം മൂന്ന് ദിവസം പിന്നിടുകയാണ്. 591 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. ഇറാനില്‍ 555 പേരും ഇസ്രയേലില്‍ പത്ത് പേരും കൊല്ലപ്പെട്ടു. ഇറാഖ്-രണ്ട്, ലെബനന്‍-പതിമൂന്ന്, കുവൈത്ത്-ഒന്ന്, ഒമാന്‍-ഒന്ന്, യുഎഇ-മൂന്ന്, അമേരിക്കന്‍ സൈന്യം-അഞ്ച് എന്നിങ്ങനെയാണ് കൊല്ലപ്പെട്ടത്. നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഭാര്യ മന്‍സൂറ മരിച്ചു. ഖമനയി കൊല്ലപ്പെടാന്‍ ഇടയായ ആക്രമണത്തിലായിരുന്നു മന്‍സൂറയ്ക്ക് പരിക്കേറ്റത്. ഇതേ ആക്രമണത്തില്‍ ഖമനയിയുടെ മകളും പേരക്കുട്ടിയും കൊല്ലപ്പെട്ടിരുന്നു.












































































