കോട്ടയം: കേരളത്തിലെ സാമൂഹിക വിരുദ്ധരുടെ അഭയകേന്ദ്രമായി സംസ്ഥാന സർക്കാർ മാറിയെന്ന് പി.സി. ജോർജ്ജ്. പിണറായിക്കെതിരെ ആരെങ്കിലും ശബ്ദിച്ചാലോ സമരം നടത്തിയാലോ പ്രതിയാകുമെന്ന അവസ്ഥയാണ് നിലവിലുള്ളത്.കോടതി ഉള്ളതുകൊണ്ട് മാത്രമാണ് താൻ പുറത്തിറങ്ങി നടക്കുന്നതെന്നും പി.സി. ജോർജ് കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
കൃഷി, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി സർവ്വ മേഖലയെയും തകർത്തു കൊണ്ടുള്ള ഭരണമാണ് കഴിഞ്ഞ ഏഴ് വർഷമായി സംസ്ഥാനത്ത് നടക്കുന്നതെന്നും, അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയാണ് പ്രവർത്തനമെന്നും അദ്ദേഹം ആരോപിച്ചു. സ്വർണ്ണക്കള്ളക്കടത്ത്, ലൈഫ് മിഷൻ എന്നീ കേസുകളിൽ മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ പങ്ക് വ്യക്തമായി.
കേരളത്തിൻ്റെ പൊതുകടം 4.67 ലക്ഷം കോടി രൂപയായി ഉയർന്നിട്ടും, അഴിമതിയുടെ കൂത്തരങ്ങായി സംസ്ഥാന സർക്കാർ മാറിയിരിക്കുകയാണെന്നും പി.സി. ജോർജ്ജ് ആരോപിച്ചു.
കെ റെയിൽ പദ്ധതിയിലൂടെ കോടികളുടെ അഴിമതിയാണ് ലക്ഷ്യമിട്ടതെന്നും ജനങ്ങളുടെ എതിർപ്പു മൂലമാണ് പിൻവാങ്ങേണ്ടി വന്നതെന്നും, മോൻസൺ മാവുങ്കൽ വാ തുറന്നാൽ ഒരു മന്ത്രിയും, രണ്ട് മുൻ മന്ത്രിമാരും, പ്രൈവറ്റ് സെക്രട്ടറിമാരും പ്രതിക്കൂട്ടിലാകുമെന്നും ജോർജ്ജ് പറഞ്ഞു.