ക്ഷയരോഗനിർമ്മാർജനം ജനപങ്കാളിത്തത്തോടെ
സാധ്യമാക്കും: കെ.വി. ബിന്ദു
കോട്ടയം: ജില്ലയിൽ ക്ഷയരോഗ പകർച്ചയും മരണവും തടയുന്നതിന് ക്ഷയരോഗ മുക്ത് ഭാരത് 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി രോഗം പിടിപെടാൻ സാധ്യതയുള്ളവരെ എല്ലാവരെയും പരിശോധിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ഇതിനു തദ്ദേശസ്വയംഭരണസ്ഥാപങ്ങൾ നിർലോഭമായി സഹകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ദേശീയ ആരോഗ്യ ദൗത്യം കോൺഫറൻസ് ഹാളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
മുൻപ് ക്ഷയരോഗം ബാധിച്ചിട്ടുള്ളവർ, ക്ഷയരോഗികളുമായി അടുത്തിടപഴകിയിട്ടുള്ളവർ, പ്രമേഹ ബാധിതർ, പുകവലി ശീലമാക്കിയവർ, പോഷകാഹാരക്കുറവുള്ളവർ, മുതിർന്നവർ തുടങ്ങി രോഗം ബാധിക്കാൻ കൂടുതൽ സാധ്യതയുള്ളവരെ കണ്ടെത്തി പരിശോധനയ്ക്കു വിധേയരാക്കുമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ പറഞ്ഞു. ജില്ലയിൽ ഇത്തരത്തിൽ കുറഞ്ഞത് അറുപതിനായിരം പേരെയെങ്കിലും100 ദിവസം കൊണ്ട് പരിശോധിക്കുകയാണ് ലക്ഷ്യം. മാർച്ച് 17 നു പരിപാടി സമാപിക്കും.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ് അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ ടി.ബി. ഓഫീസർ ഡോ. ബാബു വർഗീസ്, ആയുർവേദ ഡി.എം.ഒ. ഡോ. എസ്. ശ്രീലത, ലോകാരോഗ്യ സംഘടനാ പ്രതിനിധി ഡോ. എ.വി. ഗായത്രി, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ എന്നിവർ പ്രസംഗിച്ചു.
തൊഴിലിടങ്ങൾ കേന്ദ്രീകരിച്ച് ക്ഷയരോഗ പരിശോധനകൾ നടത്തുന്നതിനുള്ള നിക്ഷയ് വാഹൻ എന്ന മൊബൈൽ യൂണിറ്റ്, ബോധവത്കരണ വാൻ എന്നിവയുടെ ഫ്‌ളാഗ് ഓഫ് കളക്‌ട്രേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. ജില്ലയിൽ ആറു മാസത്തേക്ക് 40 ക്ഷയരോഗികൾക്ക് പ്രതിമാസം 750 രൂപ വീതമുള്ള പോഷകാഹാര കിറ്റിനായി രണ്ടു ലക്ഷം രൂപ സ്‌പോൺസർ ചെയ്ത നിക്ഷയ് മിത്ര പദ്ധതിയിൽ അംഗമായ കോട്ടയം സ്വദേശി രാജു മാക്കിലിനെ ജില്ലാതല ഉദ്ഘാടന സമ്മേളനത്തിൽ ആദരിച്ചു. 750 രൂപവീതം കുറഞ്ഞത് ആറു മാസത്തേക്ക് സംഭാവന ചെയ്യാൻ കഴിയുന്നവർക്ക് നിക്ഷയ് മിത്ര പദ്ധതിയിൽ അംഗമായി ക്ഷയരോഗികൾക്ക് പോഷകാഹാരം നൽകുന്ന ഉദ്യമത്തിൽ ഭാഗമാകാം. ക്ഷയരോഗ ചികിത്സക്ക് മരുന്നു പോലെ തന്നെ പ്രധാനമാണ് പോഷകാഹാരം. നിക്ഷയ് മിത്ര പദ്ധതിയിൽ അംഗമാകാൻ താല്പര്യമുള്ളവർ പ്രദേശത്തെ ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർമാരെ ബന്ധപ്പെടുക.
ഫോട്ടോ കാപ്ഷൻ
ക്ഷയരോഗ മുക്ത് ഭാരത് 100 ദിന കർമ്മപരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിക്കുന്നു.
തൊഴിലിടങ്ങൾ കേന്ദ്രീകരിച്ച് ക്ഷയരോഗ പരിശോധന നടത്തുന്നതിനുള്ള നിക്ഷയ് വാഹൻ എന്ന മൊബൈൽ യൂണിറ്റ്, ബോധവത്കരണ വാൻ എന്നിവയുടെ ഫ്‌ളാഗ് ഓഫ് കളക്‌ട്രേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിക്കുന്നു.
(കെ.ഐ.ഒ.പി.ആർ. 65/2025)
തണ്ണിമത്തൻ കൃഷിയുമായി കുടുംബശ്രീ:
'വേനൽ മധുരത്തി'ന് ജില്ലയിൽ ഇന്നു (ജനുവരി 9) തുടക്കം
-ജില്ലാതല ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും
കോട്ടയം: വേനൽകാലത്ത് ഗുണമേന്മയുളള വിഷരഹിത തണ്ണിമത്തൻ ലഭ്യമാക്കുന്നതിനും കാർഷിക മേഖലയിൽ സംഘകൃഷി ഗ്രൂപ്പുകൾക്ക് മികച്ച വരുമാനം ലഭ്യമാക്കാനുമായി 'വേനൽ മധുരം' തണ്ണിമത്തൻ കൃഷി പദ്ധതിയുമായി കുടുംബശ്രീ. ആദ്യഘട്ടമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 80 ഏക്കർ സ്ഥലത്ത് കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾ കൃഷിയിറക്കും. 'വേനൽ മധുരം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ മേക്കാവ് കൃഷിയിടത്തിൽ വ്യാഴാഴ്ച (ജനുവരി 9) ഉച്ചകഴിഞ്ഞ് 12.30 ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.
ഉദ്ഘാടനച്ചടങ്ങിൽ നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ പദ്ധതി വിശദികരിക്കും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ഡോ. റോസമ്മ സോണി, ഹൈമി ബോബി, സി.ഡി.എസ്. ചെയർപേഴ്സൺ എൻ.ജെ. റോസമ്മ, ജില്ലാ പ്രോഗ്രാം മാനേജർ അനൂപ് ചന്ദ്രൻ എന്നിവർ പങ്കെടുക്കും.
ഷുഗർ ബേബി, കിരൺ എന്നീ ഇനത്തിലുള്ള തണ്ണിമത്തൻ വിത്തുകൾ ലഭ്യമാക്കി കൃഷി ഓഫീസർമാരുടെ സാങ്കേതിക പിന്തുണയോടെയാണ് കൃഷി ചെയ്യുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിള മഹോത്സവങ്ങൾ സംഘടിപ്പിച്ചു പ്രാദേശികമായി മികച്ച വിപണന സംവിധാനം ഒരുക്കി വനിതകൾക്ക് സുസ്ഥിരമായ വരുമാനം ലഭ്യമാക്കും.