കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 53 വർഷം ജനപ്രതിനിധിയായിരുന്ന പുതുപ്പള്ളിമണ്ഡലത്തിൽ അദ്ദേഹത്തിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള ഉപതിരഞ്ഞെടുപ്പ് ആറു മാസത്തിനുള്ളിൽ നടക്കും. പുതുപ്പള്ളിയിലെ ജനപ്രതിനിധിയുടെ വിയോഗവിവരം നിയമസഭ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനാണ് തുടർനടപടികൾ സ്വീകരിക്കേണ്ടത്. ഉപതിരഞ്ഞെടുപ്പു വിഷയം സിപിഎം സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു തുടങ്ങി.
സർക്കാരിന് ഒരു വർഷത്തിൽ കൂടുതൽകാലാവധിശേഷിക്കുന്നുണ്ടെങ്കിൽ ആറു മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണം. ഒരു വർഷത്തിൽ താഴെയാണെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുക്കാം. എൽഡിഎഫ് സർക്കാരിന് രണ്ടര വർഷത്തിൽ കൂടുതൽ കാലാവധി ശേഷിക്കുന്നുണ്ട്. ഉമ്മൻ ചാണ്ടിയുടെ വിയോഗശേഷമുള്ള രാഷ്ട്രീയം ഇന്നത്തെ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ചയായി. ഉപതിരഞ്ഞെടുപ്പ് അധികം വൈകില്ലെന്നും രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പിനൊപ്പം.
നടന്നേക്കുമെന്നും യോഗം വിലയിരുത്തി. അടുത്ത മാസം ആദ്യം നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷം തിരഞ്ഞെടുപ്പു വിഷയത്തിൽ കൂടുതൽ ചർച്ച നടക്കും. പ്രിയ നേതാവിന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് കോൺഗ്രസ്. രാഷ്ട്രീയം ചർച്ച ചെയ്യാനുള്ള അന്തരീക്ഷം ഉരുത്തിരിയാൻ ആഴ്ചകളെടുക്കും. ജനപ്രതിനിധികളായ പ്രമുഖ നേതാക്കളുടെ വേർപാടുണ്ടായാൽ അവരുടെ കുടുംബത്തിൽ നിന്ന് പിൻഗാമികളെ കണ്ടെത്തുന്നതാണ് ഏറെക്കാലമായി യുഡിഎഫ് പിൻതുടരുന്ന രീതി. ടി.എം. ജേക്കബ് അന്തരിച്ചപ്പോൾ മകൻ അനൂപ് ജേക്കബ് പിറവത്തും ജി. കാർത്തികേയനു ശേഷം മകൻ കെ.എസ്. ശബരീനാഥൻ അരുവിക്കരയിലും പി.ടി. തോമസിൻ്റെ പിൻഗാമിയായി ഭാര്യ ഉമ തോമസ് തൃക്കാക്കരയിലുംസ്ഥാനാർത്ഥികളാകുകയും വിജയിക്കുകയും ചെയ്തു. ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി മണ്ഡലത്തിലെ പിൻഗാമി കുടുംബത്തിൽ നിന്നുള്ള ആളാകുമെന്നാണ് വിലയിരുത്തൽ. കേരള നിയമസഭയിലേക്ക് ഇതുവരെ 65 ഉപതിരഞ്ഞെടുപ്പുകളാണ് നടന്നിട്ടുള്ളത്. പിണറായി അധികാരത്തിൽ വന്ന ശേഷം നടന്ന 9 ഉപതിരഞ്ഞെടുപ്പുകളിൽ അഞ്ചിടത്ത് യുഡിഎഫും നാലിടത്ത് എൽഡിഎഫുമാണ് വിജയിച്ചത്.