ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ഇന്ത്യയുടെ നിലപാട് അമേരിക്കയോട് വീണ്ടും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മധ്യസ്ഥതയും സ്വീകരിച്ചിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള സംഭാഷണത്തില്‍ മോദി വ്യക്തമാക്കി. പാകിസ്ഥാന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്ത്യ വെടിനിര്‍ത്തലിന് സമ്മതിച്ചത്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ ഇടപെട്ടുവെന്ന ട്രംപിന്റെ അവകാശവാദത്തെ തള്ളുന്നതായിരുന്നു മോദിയുടെ മറുപടി. 35 മിനിറ്റ് നേരമാണ് ഇരുവരും ഫോണില്‍ സംസാരിച്ചത്.
നേരത്തെ കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ മോദിയും ട്രംപും തമ്മില്‍ നേരിട്ടുള്ള കൂടിക്കാഴ്ച നടക്കും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഉച്ചകോടിയില്‍നിന്ന് ട്രംപ് ഒരു ദിവസം മുന്‍പേ മടങ്ങിയിരുന്നു. ഇതാണ് കൂടിക്കാഴ്ച്ച നടക്കാതെ പോയത്. ഇതേതുടര്‍ന്ന് ട്രംപാണ് ഫോണ്‍ സംഭാഷണത്തിന് മുന്‍കൈയെടുത്തത്. തുടര്‍ന്നാണ് ഇന്ത്യ-പാക് സംഘര്‍ഷവും സംഭാഷണത്തില്‍ ഉള്‍പ്പെടുത്തിയത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രയാണ് ഇരുവരുടെയും ചര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇന്ത്യ ആരുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല; ഭാവിയിലും സ്വീകരിക്കില്ലെന്നു മോദി പറഞ്ഞു. തീവ്രവാദത്തോട് സന്ധിയില്ല. ഇതുകൂടാതെ ഓപ്പറേഷന്‍ സിന്ദൂര്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നും മോദി പറഞ്ഞതായി വിക്രം മിസ്ര കൂട്ടിച്ചേര്‍ത്തു.
മെയ് ഏഴ് മുതല്‍ പത്ത് വരെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷമുണ്ടായത്. പാകിസ്ഥാന്റെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ സൈനിക നടപടി ഓപ്പറേഷന്‍ സിന്ദൂറിനുള്ള പാകിസ്ഥാന്റെ പ്രത്യാക്രമണം ആയിരുന്നു അത്. നാലു ദിവസത്തെ സംഘര്‍ഷത്തിന് ശേഷം പാകിസ്ഥാന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയത്.