ദുരൂഹസംഭവത്തിൽ കൊച്ചി സിറ്റി പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. മരട് ഉപാസന റോഡിലുള്ള സുപ്രീംകോടതി അഭിഭാഷകന്റെ വീട്ടിലാണ് ദുരൂഹസംഭവം.സമീപത്ത് ഫുട്ബാൾ കളിക്കുകയായിരുന്ന യുവാക്കൾ തെറിച്ചുപോയ പന്തെടുക്കാൻ വീടിന്റെ കോമ്പൗണ്ടിൽ കയറിയപ്പോൾ വാതിലും ജനലും തുറന്നിട്ട നിലയിലായിരുന്നു. സംശയംതോന്നിയ ഇവർ ജനലിലൂടെ നോക്കിയപ്പോഴാണ് മുറിക്കുള്ളിൽ രക്തം തളം കെട്ടിനിൽക്കുന്നതും കാൽപ്പാദത്തിന്റെ ആകൃതിയിൽ ചോരക്കാൽപ്പാടുകളും കണ്ടത്. തുടർന്ന് കൺട്രോൾ റൂമിൽ അറിയിച്ചു. ഉടനെ മരട് പൊലീസും ഫോറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരുമെത്തി സാമ്പിളുകൾ ശേഖരിച്ചു.