കൊച്ചി: ബലൂണ്‍ കച്ചവടത്തിൻ്റെ മറവില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ മൂന്നു രാജസ്ഥാന്‍ സ്വദേശികള്‍ എറണാകുളം നോര്‍ത്ത് പോലീസിൻ്റെ പിടിയിലായി.മോഷ്ടാക്കളില്‍ ഒരാള്‍ പതിനഞ്ചുകാരനാണ്. രാജസ്ഥാന്‍ വെയില്‍വാഡ രാംദന്‍ (48), അജ്മീര്‍ സ്വദേശി സൂരജ് ബാഡ്ജര്‍ (19) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം പിടിയിലായ പതിനഞ്ചുകാരനെ സിഡബ്ല്യുസി മുമ്പാകെ ഹാജരാക്കും.കഴിഞ്ഞ പത്തിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. നാലംഗ മോഷണസംഘം പച്ചാളം ലൂര്‍ദ് ആശുപത്രിക്കു സമീപത്തെ പൂട്ടിക്കിടന്ന വീടിൻ്റെ മുന്‍ വാതില്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തുകയായിരുന്നു.

വീട്ടിലെ കിടപ്പുമുറിയുടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 5,000 രൂപ മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു.എറണാകുളം നോര്‍ത്ത് പ്രിന്‍സിപ്പല്‍ എസ്ഐ ടി.എസ്. രതീഷിൻ്റെ നേതൃത്വത്തിലുളള പോലീസ് സംഘം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മോഷ്ടാക്കള്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ എത്തി, മെമുവില്‍ പാലക്കാട് വരെ സഞ്ചരിച്ച വിവരം ലഭിച്ചു. തുടര്‍ന്ന് അങ്കമാലി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണസംഘം അറസ്റ്റിലായത്. രക്ഷപ്പെട്ട ഒരാള്‍ക്കായി അന്വേഷണം ആരംഭിച്ചു.തെരുവോരത്ത് ബലൂണ്‍ കച്ചവടത്തിനായി തമ്പടിച്ചിരിക്കുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട സംഘത്തിലെ അംഗങ്ങളാണ് മോഷ്ടാക്കള്‍.