തൻ്റെ വൃക്കകളിലൊന്ന് അപരിചിതയായ യുവതിക്ക് നൽകിയ വയനാട് ചീയമ്പം പള്ളിപ്പടി
സിപിഐഎം ബ്രാഞ്ച് സെക്രട്ടറി മണികണ്ഠനെ ആരോഗ്യ മന്ത്രി വീണാ ജോർജ് ഫോണിൽ വിളിച്ച്
നന്ദിയറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
രാവിലെ മണികണ്ഠനെ വിളിച്ചു.വൃക്കദാനം ചെയ്ത ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വിശ്രമത്തിലാണ് മണികണ്ഠൻ.ശസ്ത്രക്രിയ കഴിഞ്ഞിട്ട് പത്ത് ദിവസങ്ങളായിട്ടേയുള്ളൂ. രണ്ട് കുട്ടികളുള്ള ഉമ്മയ്ക്കാണ് അവരുടെ ജീവൻ രക്ഷിക്കാൻ മണികണ്ഠൻ വൃക്ക നൽകിയത്. ഡിവൈഎഫ്ഐ നടത്തിയ അവയവദാന ക്യാമ്പയിൻ്റെ ഭാഗമായി 2014ൽ അവയവദാനത്തിന് മണികണ്ഠൻ സമ്മതപത്രം നൽകിയിരുന്നു. 8 വർഷങ്ങൾക്കിപ്പുറം മാസങ്ങൾക്ക് മുമ്പ് വൃക്ക ദാനം ചെയ്യാൻ തയ്യാറാണോയെന്ന അന്വേഷണത്തോട് തയ്യാറാണെന്ന് മണികണ്ഠൻ പ്രതികരിച്ചു.ഇരു വൃക്കകളും തകരാറിലായതോടെ ഭർത്താവ് ഉപേക്ഷിച്ച യുവതിയ്ക്കാണ് അവരുടെ അവസ്ഥ മനസിലാക്കി മണികണ്ഠൻ വൃക്ക നൽകാൻ തയ്യാറായത്. അവരുടെ പേരോ ഒന്നും മണികണ്ഠന് അറിഞ്ഞുകൂടായിരുന്നു. പിന്നീട് നിയമ നടപടികളും മെഡിക്കൽ നടപടികളും പൂർത്തിയാക്കി ശസ്ത്രക്രിയ നടത്തി. മനുഷ്യ നന്മയുടെ പര്യായമാണ് ഇന്ന് മണികണ്ഠൻ. സ്വന്തം വൃക്ക നൽകാൻ മണികണ്ഠനെ പ്രേരിപ്പിച്ചത് ശക്തമായ മനുഷ്യ സ്നേഹമാണ്. മറ്റുള്ളവരെ കരുതാനും ചേർത്ത് പിടിക്കാനും പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനത്തിൻ്റെ ഭാഗമാണ് മണികണ്ഠൻ. സിപിഐഎം വയനാട് ചീയമ്പം പള്ളിപ്പടി ബ്രാഞ്ച് സെക്രട്ടറിയാണ് സഖാവ് മണികണ്ഠൻ. മണികണ്ഠനും വൃക്ക സ്വീകരിച്ച ആളും എത്രയും പെട്ടെന്ന് പൂർണ ആരോഗ്യത്തോടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തട്ടെ.













































































