കൊച്ചി: കോട്ടയം നഗരത്തിലെ ആകാശപ്പാത നിലനിർത്തണമോ അതോ പൊളിക്കണമോയെന്ന് ഹൈക്കോടതി വിധി പറയുന്നത് നവംബർ 3ലേക്ക് മാറ്റി. വിഷയത്തിൽ റോഡ് സേഫ്റ്റി അതോറിറ്റിയുടെ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻഹൈക്കോടതിആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും നേരത്തെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. നഗരത്തിലെ അഞ്ചു റോഡുകൾ ചേരുന്ന ശീമാട്ടി റൗണ്ടാനയിൽ റോഡ് മുറിച്ചു കടക്കാനുള്ള മികച്ച പദ്ധതിയാണിതെന്നും സമയ ബന്ധിതമായി പണി പൂർത്തിയാക്കണമെന്നും ചൂണ്ടിക്കാട്ടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. ആകാശപ്പാതയുടെ തൂണുകൾ തുരുമ്പിച്ചു വീഴാറായെന്നും ജനങ്ങളുടെ സുരക്ഷയെക്കരുതി ഇതു പൊളിച്ചു നീക്കണമെന്നുമാവശ്യപ്പെട്ട് എ.കെ. ശ്രീകുമാറാണ് കോടതിയെ സമീപിച്ചത്.