*തൊടുപുഴ* : കെഎസ്ആര്‍ടിസി ബസില്‍ വച്ച് ഇന്‍ഫോ പാര്‍ക്ക് ജീവനക്കാരിയെ കടന്നുപിടിച്ച യുവാവിനെ കണ്ടക്ടറുടെ നേതൃത്വത്തില്‍ യാത്രക്കാര്‍ പിടികൂടി പോലീസിന് കൈമാറി.
മലപ്പുറം കൊണ്ടോട്ടി ചേനപ്പറമ്പില്‍ മുസമ്മില്‍(36) ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. തൊടുപുഴ സ്വദേശിനിയാണ് പരാതിക്കാരി.
എറണാകുളം-തൊടുപുഴ റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം.
പെരിങ്ങാച്ചിറയില്‍ നിന്നാണ് 24കാരിയായ യുവതി ബസില്‍ കയറിയത്. ബസിന്റെ ഇടതുവശത്ത് ഡോറിനോട് ചേര്‍ന്നുള്ള സീറ്റിലാണ് ഇരുന്നിരുന്നത്. ക്ഷീണം കാരണം സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു. മറ്റൊരു യാത്രക്കാരിയും ഇതേ സീറ്റിലുണ്ടായിരുന്നു.
ബസ് മൂവാറ്റുപുഴയിൽ എത്തിയപ്പോള്‍ ഇവര്‍ മറ്റൊരു സീറ്റിലേക്ക് മാറി. ഈ സമയം ബസിലുണ്ടായിരുന്ന മുസമ്മില്‍ ഈ സീറ്റില്‍ വന്നിരുന്നു. പിന്നീട് ഇയാള്‍ യുവതിയെ ശാരീരികമായി ഉപദ്രവിച്ചു. ശല്യം വര്‍ധിച്ചതോടെ യുവതി എഴുന്നേറ്റ് ഡ്രൈവറുടെ സീറ്റിന് പിന്നിലായി ഇരുന്നു. പിന്നാലെ മുസമ്മില്‍ ഇതിന് പിന്നിലെ സീറ്റില്‍ ഇരുന്ന് വീണ്ടും ശല്യം ചെയ്യാന്‍ തുടങ്ങി. ഇതോടെ സംഭവം ശ്രദ്ധയില്‍പ്പെട്ട ബസ് കണ്ടക്ടര്‍ ചോദ്യം ചെയ്തു. ജില്ലാ അതിര്‍ത്തിയായ മടക്കത്താനത്തിനിപ്പുറം വച്ചായിരുന്നു ഈ സംഭവം. എന്നാല്‍ ഇവരോട് തര്‍ക്കിച്ച മുസമ്മില്‍ വാഹനത്തില്‍ നിന്നും ചാടി രക്ഷപെടാന്‍ ശ്രമിച്ചു. ഇതോടെ യാത്രക്കാര്‍ പ്രതിയെ തടഞ്ഞു വച്ചു.
ബസിന്റെ ഷട്ടറുകളടക്കം അടച്ച് രക്ഷപ്പെടാനും അനുവദിച്ചില്ല. പിന്നീട് ബസ് തൊടുപുഴ സ്റ്റേഷനിലെത്തിച്ച് പ്രതിയെ പോലീസിനു കൈമാറി.
ഇത്തരത്തില്‍ ബസില്‍ യാത്ര ചെയ്ത് സ്ത്രീകളെ ശല്യം ചെയ്യുന്നയാളാണ് പ്രതിയെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. തൃശൂരിന് പോകുന്നുവെന്ന് പറഞ്ഞാണ് ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.
ഭാര്യയും മക്കളുമുള്ളയാളാണ് പ്രതി. കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ അടി പിടിക്കേസുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.