ന്യൂഡൽഹി: ഇരുചക്ര ഗതാഗതം കൂടുതൽ സുരക്ഷിതമാക്കാൻ നടപടികളുമായി കേന്ദ്രസർക്കാർ. 2026 ജനുവരി ഒന്ന് മുതൽ രാജ്യത്ത് വിൽക്കുന്ന എല്ലാം ഇരുചക്ര വാഹനങ്ങളിലും ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) നിർബന്ധമാക്കി.
സ്കൂട്ടറുകളും മോട്ടോർ സൈക്കിളുകളും ഉൾപ്പെടെ എല്ലാ ഇരുചക്ര വാഹനങ്ങൾക്കും എഞ്ചിന്റെ ശേഷി പരിഗണിക്കാതെ എബിഎസ് ഘടിപ്പിച്ചിരിക്കണം. റോഡപകടങ്ങളും മരണങ്ങളും കുറയ്‌ക്കുന്നതിനുള്ള ദീർഘകാല നടപടിയുടെ ഭാഗമാണിത്. ജനുവരി ഒന്നു മുതൽ വിപണിയിൽ എത്തുന്ന എല്ലാ ഇരുചക്ര വാഹനങ്ങൾക്കും എബിഎസ് നിർബന്ധമാണെന്നും ഗതാഗത മന്ത്രാലയം വ്യക്തമാക്കി.
നിലവിൽ, രാജ്യത്ത് 125 സിസിയിൽ കൂടുതൽ എഞ്ചിൻ ശേഷിയുള്ള ഇരുചക്ര വാഹനങ്ങൾക്ക് എബിഎസ്. നിർബന്ധമാണ്. അതിനാൽ ഏകദേശം 40% ഇരുചക്ര വാഹനങ്ങളിലും ഇപ്പോഴും എബിഎസ് സംവിധാനമില്ല.
വേഗത്തിൽ വരുന്ന വാഹനം സഡൻ ബ്രേക്കിടുകയാണെങ്കിൽ ബ്രേക്കിന്റെ പ്രവർത്തനം മൂലം ടയറുകളുടെ കറക്കം നിൽക്കും. എന്നാൽ വാഹനത്തിന്റെ വേഗതമൂലം വാഹനം നിൽക്കണമെന്നില്ല, പകരം തെന്നി നീങ്ങി മറ്റ് വാഹനങ്ങളിൽ ചെന്നിടിക്കുകയോ വീഴുകയോ ചെയ്യും.
എന്നാൽ ഇത്തരം സാഹചര്യമാണ് എബിഎസ് ഇല്ലാതാക്കുന്നത്. ഡ്രൈവർ സഡൻ ബ്രേക്ക് ചെയ്യുകയാണെങ്കിലും എബിഎസ് ബ്രേക്ക് ഫോഴ്‌സ് പമ്പ് ചെയ്ത് ടയറുകളിൽ നൽകുകയും ഇതുവഴി വാഹനം തെന്നി നീങ്ങുന്നത് ഒഴിവാക്കുകയും മെച്ചപ്പെട്ട ബ്രേക്കിങ് നൽകുകയും ചെയ്യുന്നു. എബിഎസിന് അപകട സാധ്യത 35% മുതൽ 45% വരെ കുറയ്‌ക്കാൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.