പാരീസിലെ ലൂവ്ര് മ്യുസിയത്തില്‍ നിന്നു നെപ്പോളിയൻ ചക്രവർത്തി ഉള്‍പ്പെടെ രാജ കുടുംബാംഗങ്ങളുടെ വില പിടിച്ച ആഭരണങ്ങളും രത്നങ്ങളും കവർച്ച ചെയ്ത നാലംഗ സംഘത്തില്‍ പെട്ട ചിലരെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് അധികൃതർ.
രണ്ടു പേർ പിടിയിലായെന്നും അതില്‍ ഒരാള്‍ അള്‍ജീരിയയിലേക്കു പറക്കാൻ റോയ്സി-ഡിഗോള്‍ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു എന്നും ഫ്രഞ്ച് മാധ്യമങ്ങള്‍ പറഞ്ഞു.
ലോകത്തെ ഞെട്ടിക്കുകയും ഫ്രാൻസിന്റെ മാനം കെടുത്തുകയും ചെയ്‌ത കവർച്ച നടന്നു ഒരാഴ്ച്ച കഴിഞ്ഞാണ് അറസ്റ്റ് ഉണ്ടാവുന്നത്. ആഭരണങ്ങള്‍ കണ്ടെടുത്തോ എന്നു വ്യക്തമല്ല.
ബാൻഡിട്രി റിപ്രഷൻ ബ്രിഗേഡ് (ബി ആർ ബി) ആണ് അറസ്റ്റ് നടത്തിയതെന്നു പാരീസ് പബ്ലിക് പ്രോസിക്യൂട്ടർ ഓഫിസ് അറിയിച്ചു. അറസ്റ്റ് ചെയ്തവരെ കോടതിയില്‍ ഹാജരാക്കാതെ 96 മണിക്കൂർ ചോദ്യം ചെയ്യാം.
രാവിലെ 9:30നു മ്യുസിയത്തില്‍ എത്തിയ കവർച്ചാ സംഘം എട്ടു മിനിറ്റ് കൊണ്ട് രണ്ടാം നിലയിലെ അപ്പോളോ ഗാലറിയില്‍ നിന്നു ചില്ലു കൂടുകള്‍ തകർത്താണ് ആഭരണങ്ങള്‍ എടുത്ത് മുങ്ങിയത്.














































































