തിരു.: ഈ മാസത്തെ കെഎസ്ആർടിസി ശമ്പള വിതരണം നീളും. സർക്കാർ നൽകാമെന്നേറ്റിരുന്ന തുക ഇതുവരെയും കൈമാറിയില്ല. സാമ്പത്തിക പ്രതിസന്ധി മൂലം ഗഡുക്കളായി ശമ്പളം നൽകാൻ തീരുമാനിച്ചിരുന്നു. ആദ്യഗഡു എല്ലാ മാസവും അഞ്ചിനു മുൻപു നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ 7 ദിവസം കഴിഞ്ഞിട്ടും ആദ്യ ഗഡു നൽകിയില്ല.
സർക്കാർ 50 കോടി രൂപ വീതമാണു സഹായമായി നൽകിയിരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതു 30 കോടിയാക്കി ചുരുക്കി. ഈ തുക അനുവദിക്കാൻ ധനവകുപ്പിൽ ഫയൽ നടപടികൾ തുടങ്ങിയെങ്കിലും തീരുമാനമെടുത്തില്ലെന്നാണു വിവരം. ഇന്നും നാളെയും അവധിയാണ്. തിങ്കളാഴ്ച തുക അനുവദിച്ചാലും നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ശമ്പളവിതരണം അന്നു നടക്കില്ല. കെഎസ്ആർടിസിയിൽ രണ്ടു മാസത്തെ പെൻഷൻ വിതരണവും മുടങ്ങിയിരിക്കുകയാണ്.
ധന, സഹകരണ വകുപ്പുകളും കെഎസ്ആർടിസിയും തമ്മിലുള്ള കരാർ പ്രകാരം സഹകരണ വകുപ്പാണ് ഓരോ വർഷവും നൽകാനുള്ള പെൻഷൻ തുക അനുവദിക്കുന്നത്. ജൂണിലാണ് കരാർ ഒപ്പു വയ്ക്കുന്നത്. പുതിയ കരാർ ഇതുവരെ ഒപ്പുവയ്ക്കാത്തതു കാരണമാണ് പെൻഷൻ വിതരണം മുടങ്ങിയത്. അര ലക്ഷത്തോളം വരുന്ന പെൻഷൻകാരും ഇതോടെ ദുരിതത്തിലായി.