തിരു.: കണ്ണൂർ ചരിത്ര കോൺഗ്രസിൽ തനിക്ക് നേരെയുണ്ടായ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ സഹായം ആവശ്യപ്പെട്ടതിന്‍റെ കത്തുകൾ പുറത്തുവിട്ടും കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. ഔദ്യോഗിക വസതിയായ രാജ്ഭവനിൽനടത്തിയവാർത്താസമ്മേളനത്തിലാണ് ചരിത്ര കോൺഗ്രസിലെ ദൃശ്യങ്ങളും കത്തുകളും ഗവർണ്ണർ പുറത്തുവിട്ടത്. മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണമാണ് ഗവർണ്ണർ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചത്. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പുനർനിയമനത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നും സമ്മർദ്ദം ചെലുത്തിയെന്നും ഗവർണ്ണർ പറഞ്ഞു. രാജ്ഭവനിൽ നേരിട്ടെത്തിയാണ് മുഖ്യമന്ത്രി ശുപാർശ ചെയ്തത്. ഈ വിഷയത്തിൽ മുഖ്യമന്ത്രി അയച്ച കത്തുകൾ ഗവർണ്ണർ പുറത്തുവിട്ടു. 2021 ഡിസംബർ എട്ടിനാണ് ആദ്യ കത്ത് ഗവർണ്ണർക്ക് മുഖ്യമന്ത്രി അയച്ചത്. കണ്ണൂർ ചരിത്ര കോൺഗ്രസിൽ പ്രസംഗിക്കുന്നതിന്‍റെയും തുടർന്നുണ്ടായ സംഘർഷത്തിന്‍റെയും പിആർഡി പകർത്തിയ ദൃശ്യങ്ങളാണ് ഗവർണ്ണർ വാർത്താസമ്മേളനത്തിനിടെപ്രദർശിപ്പിച്ചത്. ഗവർണ്ണറുടെ പ്രസംഗത്തിനിടെ ചരിത്രകാരൻ ഇർഫാൻ ഹബീബ് ഇടപെടുന്നത് ദൃശ്യങ്ങളിൽ കാണാം. ചരിത്രകോൺഗ്രസിൽപങ്കെടുക്കാനെത്തിയ പ്രതിനിധികൾ പ്രതിഷേധിക്കുന്നതിന്‍റെ ശബ്ദവും ദൃശ്യങ്ങളിലുണ്ട്.
കണ്ണൂരിലെ ചരിത്ര കോൺഗ്രസിൽ പൊലീസിനെ തടഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ് ആണെന്ന് ഗവർണ്ണർ ആരോപിച്ചു. പ്രതിഷേധമുണ്ടായപ്പോൾ ഇടപെടാൻ ശ്രമിച്ച പൊലീസിനെ രാഗേഷ് തടയുകയായിരുന്നു. വേദിയിൽ നിന്ന് ഇറങ്ങി വന്നാണ് പൊലീസിനെ തടഞ്ഞത്. ചരിത്ര കോൺഗ്രസിൽ നടന്ന സ്വാഭാവിക പ്രതിഷേധമല്ലെന്നും ഗൂഢാലോചനയിൽ കെ.കെ. രാഗേഷിന് പങ്കുണ്ടെന്നും വാർത്താസമ്മേളനത്തിൽ ഗവർണ്ണർ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ രാജ്ഭവനിൽ ഗവർണ്ണർ വാർത്താ സമ്മേളനം വിളിക്കുന്നത്അത്യസാധാരണനടപടിയാണ്.
ഇന്നലെ എറണാകുളത്ത് മാധ്യമങ്ങളെ കണ്ടപ്പോഴാണ് കണ്ണൂരിൽ തനിക്കെതിരെയുണ്ടായത് വധശ്രമമാണെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയത്.