ഗതാഗതനിയമങ്ങൾ തെറ്റിച്ചാൽ പിഴ ഈടാക്കാനുള്ള ടാർഗറ്റ് നൽകുന്നത് സർക്കാരിന് പണം ലഭിക്കാനല്ലെന്നും ജനങ്ങളുടെ സുരക്ഷയെ മുൻ നിർത്തിയാണെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് പറഞ്ഞു. മോട്ടോർ വാഹന വകുപ്പ്, റോഡ് സേഫ്റ്റി ക്ലബ്ബ്, ഫസ്റ്റ് എയ്‌ഡ് എന്നിവയുടെ സഹകരണത്തോടെ എറണാകുളം സെൻറ് തെരേസാസ് കോളേജിൽ നടത്തിയ റോഡ് സുരക്ഷാ ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡ് സുരക്ഷയ്ക്കായി ചെയ്യുന്ന പല കാര്യങ്ങളും സർക്കാരിന് പിഴ ലഭിക്കാനാണ് എന്ന് തെറ്റിദ്ധരിക്കുന്നുണ്ട്.
എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം ഹെൽമറ്റ് വയ്ക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. അത് വഴി അപകട മരണങ്ങൾ കുറക്കാൻ കഴിയും.
മരണത്തേക്കാൾ ഭീകരമായ അവസ്ഥ നട്ടെല്ലിനും മറ്റും ക്ഷതമേറ്റ് കിടപ്പിലാക്കുന്നതാണ്. അവരെ പരിചരിക്കുന്നതിനേക്കാൾ ബുദ്ധിമുട്ട് അവർക്ക് മാനസിക പിന്തുണ നൽകാനായിരിക്കും. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കി റോഡ് അപകടങ്ങൾ പരമാവധി കുറക്കാനാണ് ശ്രമിക്കുന്നത്.
യുവാക്കളെ അടക്കം റോഡ് സുരക്ഷയെ കുറിച്ച് ബോധവാന്മാരാക്കാൻ പലതരത്തിലുള്ള പരിപാടികൾ നടത്തി വരികയാണ്. യുവാക്കളുടെ ശ്രദ്ധ ആകർഷിക്കാനാണ് സിനിമാ താരങ്ങളെയും പരിപാടിയുടെ ഭാഗമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.