ഇരുളർ എന്നആദിവാസി വിഭാഗത്തിൻ്റെ സംഗീതോപകരണമാണ് കോകാല്.
കൊകാല് വായിച്ചു പാടുവാൻ അറിവുണ്ടായിരുന്ന അവസാനത്തെയാൾ മരിച്ചു പോയി. കൊകാല് എന്ന സംഗീതോപകരണവും അതിലൂടെ ഒഴുകി വന്ന ആയിരത്താണ്ടുകളുടെ പഴക്കമുള്ള ഒരു ജനസമൂഹത്തിന്റെ ഗാന കലയും നിശ്ശബ്ദമായി. ആദിവാസികളുടെ അമർത്തിപ്പിടിക്കപ്പെട്ട ഒരു കുരലാണത്. കൊകാലിന് പിന്മുറക്കാരുണ്ടായില്ല.
കിളിപ്പേച്ചു കൾ പോലെ ഇലക്കാറ്റൊലി പോലെ മഴക്കുരവ പോലെ നീർച്ചാട്ടക്കുതിപ്പ് പോലെപ്രകൃതിയോടും ജീവനോടും ഒട്ടി നിൽക്കുന്ന പാട്ടൊച്ചകൾ അതിൽ ശ്വാസം മുട്ടി മരിക്കുന്നു.
അട്ടപ്പാടിക്കാരനായ ഈശ്വരൻ എന്ന യുവാവ് അയാളുടെ ഗോത്രഭാഷയിൽ - ഇരുള ഭാഷയിൽ - എടുത്ത ഒരു കൊച്ചു ചിത്രമാണ് കൊകാല്.
ജൂലായ് 16 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ ( കിഴക്കെ നട ) അതിന്റെ ആദ്യ പ്രദർശനം നടത്തുന്നു.
നിങ്ങൾ വന്ന് സിനിമ കാണുക, അതിൽപ്പരം ഒരു സന്തോഷം ഈശ്വരൻ എന്ന യുവാവിന് ഉണ്ടാവുകയില്ല. എല്ലാവരെയും അദ്ദേഹത്തിനു വേണ്ടി വിനയപൂർവ്വം ക്ഷണിക്കുന്നു.
റഫീക്ക് അഹമ്മദ്