ശബരിമല സ്വർണക്കൊള്ള കേസില്‍ റിമാൻഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവര് പണം നിക്ഷേപിച്ച തിരുവല്ലയിലെ ധനകാര്യ സ്ഥാപനത്തിലും ഉടമയുടെ വീട്ടിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്.
നെടുംപറമ്പില്‍ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമ എൻ എം രാജുവിന്റെ തിരുവല്ല കെഎസ്‌ആർടിസി ബസ്റ്റാൻഡ് സമീപത്തുള്ള ഓഫീസിലും രാമഞ്ചിറയിലുള്ള വീട്ടിലുമാണ് ഇന്ന് രാവിലെ മുതല്‍ ഇ ഡി റെയ്ഡ് നടത്തുന്നത്.രണ്ടര കോടി രൂപയാണ് തന്ത്രി കണ്ഠരര് രാജീവര് ഈ സ്ഥാപനത്തില്‍ നിക്ഷേപിച്ചത്.
ആയിരക്കണക്കിന് ആളുകളില്‍ നിന്നും നിക്ഷേപ ഇനത്തില്‍ കോടികള്‍ തട്ടിയ സംഭവത്തില്‍ സ്ഥാപനം നേരത്തെ പൂട്ടിപ്പോയിരുന്നു. സ്ഥാപനം പൂട്ടിയപ്പോള്‍ ഈ പണം നഷ്ടമായെന്നും എന്നാല്‍ പരാതി നല്‍കിയിരുന്നില്ലെന്നുമാണ് കണ്ഠരര് രാജീവര് പറഞ്ഞിരുന്നത്.സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എസ്.ഐ.ടി നടത്തിയ ചോദ്യം ചെയ്യലിലാണ് ഈ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.
അതേസമയം തന്ത്രി കണ്ഠരര് രാജീവരുടെ റിമാന്‍ഡ് 14 ദിവസത്തേക്ക് നീട്ടി. കൊല്ലം വിജിലന്‍സ് കോടതിയാണ് റിമാന്‍ഡ് നീട്ടിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഓണ്‍ലൈനായിട്ടാണ് തന്ത്രി കണ്ഠരര് രാജീവരെ കോടതിയില്‍ ഹാജരാക്കിയത്.തന്ത്രിയുടെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് കോടതി റിമാന്‍ഡ് നീട്ടിയത്. സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഈ മാസം 9 ന് കോടതി വിശദമായ വാദം കേള്‍ക്കും.














































































