പാലക്കാട്: പെട്രോളിനും ഡീസലിനും ഏപ്രിൽ ഒന്നു മുതൽ രണ്ടു രൂപ സെസ് ഏർപ്പെടുത്തുന്നതിനൊപ്പം ഇരട്ടി ഭാരമായി ടോൾ നിരക്ക് വർദ്ധനയും. സേലം–കൊച്ചി ദേശീയപാത 544ൽ വാളയാർ, പന്നിയങ്കര ടോൾ ബൂത്തുകളിലാണു നിരക്ക് കൂടുക. വാളയാറിൽ 5 % വരെയും പന്നിയങ്കരയിൽ 10 % വരെയും വർദ്ധനയാണുണ്ടാകുക. പുതിയ നിരക്ക് 31ന് അർദ്ധരാത്രി നിലവിൽ വരും. നിത്യേന യാത്ര ചെയ്യുന്നവരെയും ടാക്‌സി ഡ്രൈവർമാരെയും സ്വകാര്യ ബസുകാരെയും വർദ്ധന പ്രതിസന്ധിയിലാക്കും.കേരളത്തിലേക്കുള്ള ചരക്കു നീക്കത്തെ ടോൾ ചാർജ് വർദ്ധന പ്രതികൂലമായി ബാധിക്കുമെന്ന് ചരക്കു വാഹന ഉടമകളുടെ സംഘടനയും ആശങ്ക അറിയിച്ചിട്ടുണ്ട്.
കാർ, ജീപ്പ് തുടങ്ങിയ ചെറുകിട വാഹനങ്ങൾക്ക് ഒരു തവണടോൾകടന്നുപോകുന്നതിനുള്ള തുക 75 രൂപയായി തുടരും. അതേ ദിവസം മടക്കയാത്രയ്ക്ക് 110 രൂപയിൽ നിന്നു 115 രൂപയാക്കി. ചെറുകിട വാഹനങ്ങൾക്ക് ഒരു മാസത്തേക്ക് 50 തവണ ഒരു വശത്തേക്കു മാത്രം കടന്നു പോകാൻ ഒന്നു മുതൽ 2550 രൂപ നൽകണം. നേരത്തെ ഇത് 2425 ആയിരുന്നു. ചെറിയ വാണിജ്യ വാഹനങ്ങൾ, ചെറിയ ചരക്കു വാഹനങ്ങൾ, ചെറിയ ബസ് എന്നിവയുടെ ഒരു യാത്രയ്ക്കുള്ള തുക 120ൽ നിന്നു 125 രൂപയാക്കി ഉയർത്തി. അന്നേദിവസം തന്നെ മടക്കയാത്രയുണ്ടെങ്കിൽ 185 രൂപ നൽകണം.
ഇത്തരം വാഹനങ്ങൾക്കു മാസത്തിൽ 50 ഒറ്റ യാത്രയ്ക്ക് 3920 രൂപയായിരുന്നത് 4120 രൂപയാക്കി. ബസ് ട്രക്ക് (രണ്ട് ആക്‌സിൽ) ഒറ്റ യാത്രയ്ക്കുള്ള നിരക്ക് 245 രൂപയായിരുന്നതു 260 രൂപയാക്കി. ഒരേ ദിവസം മടക്കയാത്രയുടെ നിരക്ക് 370ൽ നിന്നു 390 രൂപയാക്കി. 50 ഒറ്റ യാത്രയ്ക്ക് ഒരു മാസത്തേക്ക് 8215ൽ നിന്ന് 8630 രൂപയാക്കി. വ്യാവസായിക ആവശ്യത്തിനുള്ള വലിയ വാഹനങ്ങൾ, മണ്ണു മാറ്റാൻ ഉപയോഗിക്കുന്ന യന്ത്രങ്ങൾ, മൾട്ടി ആക്‌സിൽ വാഹനങ്ങൾ എന്നിവയുടെ നിരക്കിൽ ഗണ്യമായ വർദ്ധനയുണ്ട്. ഒരു യാത്രയ്ക്കുള്ള തുക 385ൽ നിന്ന് 405 രൂപയാക്കി. അതേദിവസം മടക്കയാത്രയ്ക്കു
കൂടിയാകുമ്പോൾ 580ൽ നിന്നു 610 രൂപയാകും. മാസത്തിൽ 50 ഒറ്റ യാത്രയ്ക്ക് ഒരു മാസത്തേക്ക് 12,880ൽ നിന്ന് 13,535 രൂപയാക്കി. ഏഴോ അതിലധികമോ ആക്‌സിലുള്ള വാഹനങ്ങൾക്ക് ഒരു യാത്രയ്ക്ക് 470ൽ നിന്ന് 495 രൂപയും അതേ ദിവസം മടക്കയാത്രയുണ്ടെങ്കിൽ നിരക്ക് 705ൽ നിന്ന് 740 രൂപയുമാക്കി. 50 ഒറ്റ യാത്രയ്ക്ക് ഒരു മാസത്തേക്ക് 15,685 രൂപയിൽ നിന്ന് 16,480 രൂപയാക്കി.