*കേരളം* : ജില്ലകളിലെ ചില റെസ്‌റ്റോറന്റുകളിലും തട്ടുകടകളിലും ചണ്ടിചായപ്പൊടി (മൂന്നാംതരം) ഉപയോഗിക്കുന്നത് ജനകീയാരോഗ്യത്തിന് ഭീഷണിയാകുന്നു.
ആന്ധ്രയിലെ കരിഞ്ചന്തയില്‍ നിന്നും കൊണ്ടു വരുന്ന ചണ്ടിചായപ്പൊടി വയനാട്ടിലെത്തിച്ച് അവിടുത്തെ എസ്‌റ്റേറ്റുകളില്‍ നിന്നും ശേഖരിക്കുന്ന മൂന്നാംതരം ചായപ്പൊടിയുമായി മിക്‌സ് ചെയ്താണ് ഊരും പേരുമില്ലാത്ത ചായപ്പൊടി ജില്ലകളിലെ ചായപ്പീടികളിലെത്തുന്നതെന്നാണ് വിവരം.
ബ്രാന്‍ഡഡ് ചായപ്പൊടിയുടെ പകുതി പോലും ഇതിന് വിലയില്ലാത്തതാണ് കച്ചവടക്കാര്‍ ഇതുവാങ്ങാന്‍ കാരണം. ബള്‍ക് പര്‍ച്ചേഴ്സുകള്‍ നടത്തിയാല്‍ പരമാവധി വിലകുറച്ചു വിതരണക്കാര്‍ നല്‍കുന്നു. ഇതു കൂടുതല്‍ വാങ്ങാന്‍ കച്ചവടക്കാരെ പ്രേരിപ്പിക്കുകയാണ്. ഒരു ചായക്ക് പന്ത്രണ്ടുരൂപയാണ് വാങ്ങുന്നത്. പാചകവാതകം, പാല്‍ എന്നിവയുടെ വിലക്കയറ്റം ചൂണ്ടിക്കാട്ടിയാണ് ചായക്ക് ഒറ്റയടിക്ക് വിലകൂട്ടിയത്. ഇതുകൂടാതെ ചായയുടെ അളവ് കുറയ്ക്കുകയും ചെയ്തു. ഒരു ഫുള്‍ ചായ കിട്ടേണ്ടിടത്ത് മുക്കാല്‍ ചായയാണ് നല്‍കുന്നത്.
ഇതിനു പുറമെയാണ് അത്യന്തം മാരകമായ പാര്‍ശ്വഫലങ്ങളുളള ചണ്ടിചായപ്പൊടികള്‍ ഉപയോഗിക്കുന്നത്. സ്ഥിരമായി പലയിടങ്ങളില്‍ നിന്നും ചായകുടിക്കുന്നവര്‍ക്ക് ചണ്ടിപ്പൊടി ചായ മനസിലാക്കാന്‍ കഴിയുമെങ്കിലും എന്നും ഒരിടത്ത് നിന്നും ചായകുടിക്കുന്നവര്‍ക്ക് ഇതുമനസിലാവില്ല. നേരിയ കയ്പ്പും പതിവില്‍ കവിഞ്ഞുളള വീര്യവുമാണ് ചണ്ടിചായപ്പൊടിയുടെ പ്രത്യേകത. ഭക്ഷ്യസുരക്ഷാവകുപ്പോ ആരോഗ്യവകുപ്പോ ചണ്ടിചായപ്പൊടി വില്‍ക്കുന്നതിനെതിരെ നടപടി സ്വീകരിക്കാറില്ലെന്നാണ് ആക്ഷേപം.