സ്കൂള്‍ വിനോദയാത്രകള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. രാത്രി പത്തിനും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ യാത്ര ചെയ്യരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. വിനോദയാത്രകള്‍ സര്‍ക്കാര്‍ അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴി മാത്രമായിരിക്കണം.
യാത്ര പുറപ്പെടും മുന്‍പ് പൊലീസിലും ഗതാഗത വകുപ്പിലും അറിയിക്കണമെന്ന് മാനദണ്ഡത്തില്‍ പറയുന്നു. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ ബാധകമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്ലാ യാത്രകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാര്‍ക്കാണെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
പഠനയാത്രകള്‍ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. യാത്രയുടെ സമഗ്ര വിവരങ്ങളെക്കുറിച്ച് പ്രധാന അദ്ധ്യാപകന്കൃത്യമായബോധ്യമുണ്ടാവണമെന്നും വിദ്യാര്‍ത്ഥികള്‍ക്കും ഇത് സംബന്ധിച്ച് മുന്‍കൂട്ടി അറിവ് നല്‍കണമെന്നും മന്ത്രി പറഞ്ഞു.
അപകടകരമായ സ്ഥലങ്ങളില്‍ യാത്ര പോകരുത്. അദ്ധ്യാപകരും കുട്ടികളും വാഹന ജീവനക്കാരും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.
അതേസമയം, വിനോദയാത്രാ വാഹനങ്ങൾക്ക് മാത്രമായി നടപ്പാക്കുന്ന രാത്രിയാത്രാ നിരോധനം, ലോഡ്ജിംഗ് ഉൾപ്പടെയുള്ള ചെലവുകൾ വർദ്ധിപ്പിക്കുമെന്നും കെഎസ്ആർടിസി ഉൾപ്പടെയുള്ളവയ്ക്ക് രാത്രിയാത്രാ നിരോധനം ഏർപ്പെടുത്താത്തത് ഇരട്ടനീതിയാണെന്നും ആക്ഷേപമുയരുന്നുണ്ട്.