കോട്ടയം: ചരിത്രപ്രസിദ്ധമായ കുമാരനല്ലൂർ ഉത്തൃട്ടാതി ഊരുചുറ്റു വള്ളംകളി ഇന്ന് നടക്കും. കുമാരനല്ലൂർ ക്ഷേത്രത്തിലെ പ്രഭാതപൂജകൾക്ക് ശേഷം ദേവിയുടെ ചൈതന്യം ആവാഹിച്ച സിംഹവാഹനം ഭക്തജനങ്ങൾ തിരുനടയിൽ നിന്ന് കരവഞ്ചിയായി ആറാട്ട് കടവിൽ കൊണ്ടുവന്ന് കരുവാറ്റ ചുണ്ടൻ വള്ളത്തിൽ പ്രതിഷ്ഠിക്കും. കളിവള്ളങ്ങളുടെ അകമ്പടിയോടെ മീനച്ചിലാറിന്റെ കൈവഴികളിലൂടെ സഞ്ചരിച്ച് ആറാട്ടുകടവിൽ നിന്ന് സൂര്യകാലടി മനയിൽ എത്തി പറ സ്വീകരിക്കും. തുടർന്ന് നാഗമ്പടം, ചുങ്കം, തിരുവാറ്റ വഴി മീനച്ചിലാറിന്റെ കൈവഴിയിൽ പ്രവേശിച്ച് കുമ്മനം, മറ്റ് പടിഞ്ഞാറൻ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് വടക്കേനട വഴി ആറാട്ട് കടവിൽ തിരികെയത്തും. പിന്നീട് കരവഞ്ചിയായി സിംഹവാഹനത്തെ ക്ഷേത്രത്തിന്റെ കിഴക്കെഗോപുരത്തിൽസമർപ്പിക്കുന്നതോടെ ചടങ്ങ് സമാപിക്കും. ശേഷം അത്താഴപൂജയും മറ്റ് ചടങ്ങുകളും നടക്കും.