ദില്ലി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായിരുന്ന കന്യാസ്ത്രീകൾ പുറത്തിറങ്ങി. ഒമ്പത് ദിവസം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് മോചനം. എന്‍ഐഎ കോടതിയാണ് കന്യാസ്ത്രീകൾക്ക് ജാമ്യം നല്‍കിയത്. കടുത്ത ഉപാതികളില്ലാതെയായിരുന്നു ജാമ്യം ലഭിച്ചത്. നിലവില്‍ കന്യാസ്ത്രീകൾ മദര്‍ സുപ്പീരിയറിനോടൊപ്പം മഠത്തിലേക്ക് പോവുകയാണ്. പൊലീസ് സംരക്ഷണത്തിലാണ് യാത്ര. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, എംപി ജോണ്‍ ബ്രിട്ടാസ് എന്നീ നേതാക്കൾ ജയില്‍ മോചിതരായ കന്യാസ്ത്രീകളെ കാണുകയും സംസാരിക്കുകയും ചെയ്തു.
സാധാരണ ഗതിയിൽ കോടതി മുന്നോട്ടുവയ്ക്കുന്ന 3 ഉപാധികളോടെയാണ് ബിലാസ്പുർ എൻ ഐ എ കോടതി ജാമ്യം നൽകിയത്. അമ്പതിനായിരം രൂപയുടെ 2 ആൾ ജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, രാജ്യം വിട്ട് പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം നൽകാനുള്ള വിധി പുറപ്പെടുവിച്ചത്.