തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ 4 പേരെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ. കാഞ്ഞിരക്കോട് സ്വദേശി സുരേഷ് സി എ (50), കോട്ടപ്പുറം സ്വദേശി അഭിജിത് എന്ന അഭി (28), മണക്കൂടി സ്വദേശി വിഷ്ണു (38), കോട്ടപ്പുറം സ്വദേശി ഗിരീഷ് (42) എന്നിവരെയാണ് കാണാതായത്. ഇവരുടെയെല്ലാം ബന്ധുക്കളുടെ ഡി എൻ എ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.
തിരിച്ചറിയാൻ സാധിക്കാത്ത ഒരു മൃതദേഹവും, 29 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. ബന്ധുക്കൾ തിരഞ്ഞു എത്തിയിട്ടുണ്ട്. നിലവിൽ 9 മൃതദേഹങ്ങളിൽ 8 പേരുടെയും മൃതദേഹങ്ങൾ വിട്ടു കൊടുത്തു. ഒരാളുടെ ഡി എൻ എ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഡി എൻ എ ഫലം മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ലഭ്യമാക്കും. ഒരാളുടെ ഡി എൻ എ സാമ്പിൾ എടുക്കാൻ കാത്തിരിക്കുന്നു. എല്ലാ കണക്കുകളും ക്രോഡീകരിച്ച് വ്യക്തമാ ക്കുമെന്നും കളക്ടർ അറിയിച്ചു.
അതേസമയം തൃശ്ശൂരിലെ വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ വിലയിരുത്തൽ. ഷോർട് സർക്യൂട്ട് സാധ്യതയിൽ ഉൾപ്പടെയാണ് പരിശോധന. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടട്രേറ്റ് പരിശോധന പൂർത്തിയായി. അപകട കാരണം എന്താണ് എന്നതിൽ ഇലക്ട്രിക്കൽ
ഇൻസ്പെക്ടറേറ്റ് റിപ്പോർട്ട് നിർണായകം ആകും. ലൈസൻസ് ഉണ്ടെങ്കിലും സുരക്ഷ ക്രമീകരണങ്ങൾ പാലിച്ചിരുന്നോ എന്നതും പരിശോധിച്ചുവരികയാണ്.
അതേസമയം, വെടിക്കെട്ട് സ്ഫോടനത്തിൽ ശരീര ഭാഗങ്ങൾ തേടിയുള്ള പരിശോധന പൂർത്തിയായി. പ്രാഥമിക തെളിവെടുപ്പ് എഡിഎം പൂർത്തിയാക്കി. വെടിക്കെട്ട് നിർമാണ ശാലയുടെ സമീപത്തുണ്ടായിരുന്ന കുളത്തിലെ പരിശോധനയും പൂർത്തിയായി. അവിടെ നിന്നും ശരീര ഭാഗങ്ങളൊന്നും കണ്ടെത്താനായില്ല. ചില വസ്തുക്കൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. സാമ്പിൾ ഫോറൻസിക് എടുത്ത ശേഷം പൊലീസ് നിർദേശം അനുസരിച്ചായിരിക്കും ബാക്കി തീരുമാനം.
മുണ്ടത്തിക്കോട് വെടിമരുന്ന് സ്ഫോടന ദുരന്തത്തിൽ 13 മരണമാണ് സ്ഥിരീകരിച്ചത്. 8 പേരെ തിരിച്ചറിഞ്ഞു. അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന 5 പേരുൾപ്പെടെ 13 പേർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കും. ഇതുവരെ മോർച്ചറിയിൽ എത്തിയത് 9 മൃതദേഹമാണ്. ഏഴുപേരെ തിരിച്ചറിഞ്ഞു.














































































