കണ്ണൂർ: പള്ളിക്കുന്നിലുള്ള കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്നും വീണ്ടും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. സെൻട്രല്‍ ജയില്‍ ന്യൂ ബ്ലോക്കിന്റെ പിറക് വശത്തു നിന്നാണ് വീണ്ടും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത്. ഏഴോളം മൊബൈല്‍ ഫോണുകളാണ് രണ്ടാഴ്ചക്കിടെ ജയിലില്‍ നിന്ന് പരിശോധനക്കിടെ പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം തടവുകാരൻ ഫോണ്‍ വിളിക്കുന്നതും പരിശോധനക്കിടെ കണ്ടെത്തിയിരുന്നു. ഇന്നലെ വൈകിട്ട് 3.40 ന് നടത്തിയ പരിശോധനയിലാണ് ഫോണ്‍ കണ്ടെത്തിയത്. ജയിലിലെ മതില്‍ക്കെട്ടിനു പുറത്തുനിന്ന് മൊബൈല്‍ ഫോണും പുകയില ഉല്‍പന്നങ്ങളും ജയിലിനുള്ളിലേക്ക് എറിഞ്ഞു നല്‍കുന്നതിനിടെ മൂന്നംഗ സംഘത്തിലെ ഒരാള്‍ ദിവസങ്ങള്‍ക്ക് മുൻപ് പൊലീസ് പിടിയിലായിരുന്നു. മറ്റു രണ്ടുപേരെ ഇനിയും പിടികൂടാനായില്ല. പുതിയതെരു പനങ്കാവ് സ്വദേശി അക്ഷയ് ആണ് പിടിയിലായത്. പണം വാങ്ങിയാണ് കഞ്ചാവ് ഉള്‍പ്പെടെ ജയില്‍ തടവുകാർക്ക് മതിലിന് പുറത്ത് എറിഞ്ഞു കൊടുത്തതെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. ഒരാഴ്ച്ച മുൻപാണ് ജയിലിലെ സുരക്ഷ പരിശോധിക്കുന്നതിനായി മുൻ ഡി.ജി.പി ജേക്കബ് പുന്നൂസിൻ്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ സന്ദർശനം നടത്തിയത്.