തിരു.: ചാലക്കമ്പോളത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് 751 കിലോ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു. മാലിന്യസംസ്കരണ നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് നിയോഗിച്ച പ്രത്യേക ജില്ല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പ്ലാസ്റ്റിക് ഉല്‍പന്നങ്ങളായ ക്യാരി ബാഗുകള്‍, സ്പൂണുകള്‍, പ്ലേറ്റുകള്‍, ഗ്ലാസുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്.
കമ്പോളത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ലക്കി ട്രേഡേഴ്‌സ് എന്ന മൊത്തവ്യാപാര സ്ഥാപനത്തിന്റെ ഇറക്കുമതി ലോറിയില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ വൻശേഖരമാണ് പിടികൂടിയത്. പരിശോധന വിവരമറിഞ്ഞ് സ്ഥാപനത്തിന്റെ ഉടമസ്ഥര്‍ സ്‌ക്വാഡ് എത്തുന്നതിനു മുമ്പേ ഗോഡൗണ്‍ പൂട്ടിയിരുന്നു. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെയാണ് സ്‌ക്വാഡ് ലോറിയില്‍ പരിശോധന നടത്തിയത്.
മറ്റ് ലഘുവ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് കച്ചവടം നടത്താനായി സൂക്ഷിച്ചിരുന്ന നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കള്‍ തിരുവനന്തപുരം നഗരസഭക്ക് കൈമാറി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സ്‌ക്വാഡ് അറിയിച്ചു.
ജില്ലാ ശുചിത്വമിഷൻ എൻഫോഴ്‌സ്‌മെന്റ് ഓഫീസര്‍, തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടറുടെ പ്രതിനിധികള്‍,പൊലീസ്, തിരുവനന്തപുരം നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. തദ്ദേശ വകുപ്പ് ജില്ലാ ജോയന്റ് ഡയറക്ടര്‍ ചെയര്‍മാനും ശുചിത്വ മിഷൻ കോഓഡിനേറ്റര്‍ ജില്ല നോഡല്‍ഓഫീസറുമായാണ്എൻഫോസ്‌മെന്റ് സ്‌ക്വാഡ് രൂപവത്കരിച്ചത്.