എലത്തൂര്‍ തീവണ്ടി ആക്രമണ കേസിലെ പ്രതി ഷാരൂഖ് സെയ്ഫി പിടിയിലായതിനെ തുടര്‍ന്ന് പ്രതികരണവുമായി പിതാവ്. ഷാരൂഖിനെ ആരോ കൂട്ടിക്കൊണ്ട് പോയതാണെന്നും മകനെ കാണുന്നില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നതായും പിതാവ് പറഞ്ഞു. മകന്‍ ഇങ്ങനെ ചെയ്‌തെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.
'ഷാരൂഖ് സെയ്ഫിയെ ആരോ കൂട്ടിക്കൊണ്ടു പോയതാണ്. അവന്‍ ഇതുവരെ ഡല്‍ഹിക്ക് പുറത്തു പോയിട്ടില്ല. ആരോ അവനൊപ്പമുണ്ട്. മാര്‍ച്ച് 31 നാണ് അവന്‍ വീട്ടില്‍ നിന്നും പോയത്. പിന്നെ മടങ്ങി വന്നിട്ടില്ല. ഈ മാസം രണ്ടാം തീയതി മകനെ കാണുന്നില്ല എന്ന പരാതി ഞാന്‍ പൊലീസിന് നല്‍കിയിരുന്നു. കേരളത്തില്‍ നിന്നും പൊലീസ് ഇവിടെ വന്നു. അവര്‍ ഷാരൂഖിനേക്കുറിച്ച് അന്വേഷിച്ചു. ഞാന്‍ വിവരങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. അവരാണ് മകന്‍ ഇങ്ങനെയൊക്കെ ചെയ്തു എന്ന് പറഞ്ഞത്. വിശ്വസിക്കാന്‍ കഴിഞ്ഞില്ല. സുഹൃത്തുക്കളുടെ വിവരങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്', പിതാവ് പറഞ്ഞു.
അന്വേഷണ സംഘം ഡല്‍ഹി ഷഹീന്‍ബാഗിലെ വീട്ടിലെത്തി അറസ്റ്റിലായ പ്രതിയുടെ ഫോട്ടോ കുടുംബാംഗങ്ങളെ കാണിച്ചിരുന്നു. ഫോട്ടോയിലുള്ളത് കാണാതായ ഷാരൂഖ് സെയ്ഫി തന്നെയാണെന്ന് കുടുംബം തിരിച്ചറിയുകയും ചെയ്തു. എലത്തൂരില്‍ നിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയത് മാര്‍ച്ച് 30നാണെന്ന് കണ്ടെത്തിയതുംഅന്വേഷണത്തില്‍ നിര്‍ണായകമായി.
ആക്രമണത്തിന് പിന്നാലെ കണ്ടെടുത്ത കുറിപ്പുകളും മൊബൈല്‍ ഫോണിലെ സിം കാര്‍ഡും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേരള എടിഎസും പൊലീസും ഇയാളുടെ വീട്ടിലെത്തിയത്. വിശദമായ പരിശോധനയില്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തിയ ഡയറി കുറിപ്പുകളിലെ കയ്യക്ഷരവും വീട്ടില്‍ നിന്ന് കണ്ടെത്തിയ പുസ്തകങ്ങളിലെ കയ്യക്ഷരവുംഒന്നുതന്നെയാണെന്ന് കണ്ടെത്തിയിരുന്നു.
ചൊവ്വാഴ്ചയും ബുധനാഴ്ചയും ഷെഹീന്‍ബാഗിലെ വീട്ടില്‍ മണിക്കൂറുകളോളം പരിശോധന നടന്നിരുന്നു. പരിശോധനയ്ക്ക് പിന്നാലെ ഡയറിയും മറ്റൊരു മൊബൈല്‍ ഫോണും ഷഹീന്‍ബാഗ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധനഗര്‍ സ്വദേശിയായ ഷാരൂഖിന്റെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ ഡല്‍ഹി ഷഹീന്‍ബാഗില്‍ താമസമാക്കുന്നത്. രണ്ട് സഹോദരങ്ങളാണ്ഷാരൂഖിനുള്ളത്. ഇയാള്‍ പിതാവിനൊപ്പം മരപ്പണിചെയ്തുവരികയായിരുന്നുവെന്നും മാനസിക പ്രശ്‌നങ്ങളൊന്നുംഇല്ലാത്തയാളാണെന്നും കുടുംബാംഗങ്ങള്‍ പൊലീസിനോട് പറഞ്ഞു.