ഭുവനേശ്വർ: ഒഡിഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 50 ഓളം പേർ മരിച്ചു. 179 പേർക്ക് പരിക്കേറ്റതായും റെയിൽവേ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഒരു ചരക്ക് തീവണ്ടിയടക്കം മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. കൊൽക്കത്ത - ചെന്നൈ കൊറമാണ്ടൽ എക്സ്പ്രസ് ഗുഡ്സ് ട്രെയിനുമായി ഇടിച്ച് പാളം തെറ്റിയാണ് അപകടമുണ്ടായത്. കൊൽക്കത്തയിലെ ഷാലിമാർ സ്റ്റേഷനിൽ നിന്നും ഇന്ന് ഉച്ചകഴിഞ്ഞ് 3.20ന് പുറപ്പെട്ട വണ്ടിയാണ് ഒഡീഷയിലെ പാലാസോഡിൽ നിന്നും ഭുവനേശ്വർക്കുള്ള യാത്രാമദ്ധ്യേ വൈകിട്ട് ഏഴുമണിയോടെ ഗുഡ്സ് ട്രയിനിൽ ഇടിച്ച് പാളം തെറ്റിയത്. 7 കോച്ചുകൾ പാളം തെറ്റിയിട്ടുണ്ട്. ഇവയ്ക്ക് തീ പിടിച്ചത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി പേർ ട്രെയിനിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. കോറോമാണ്ടൽ എക്സ്പ്രസ് അപകടത്തിൽപ്പെട്ട അതേസ്ഥലത്ത് മറ്റൊരു പാസഞ്ചർ ട്രെയിനും പാളം തെറ്റി അപകടത്തിൽപ്പെട്ടെന്നാണ് വിവരം. 12864 ബെംഗളൂരു- ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസാണ് രണ്ടാമത് പാളം തെറ്റിയ തീവണ്ടിയെന്നാണ് റിപ്പോർട്ടുകൾ.