ഇൻഡോർ സ്വദേശിനി സോനം ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി ഗാസിപുരിലെ ഒരു ധാബയില്‍ സോനത്തെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ചികിത്സയ്ക്കായി ഗാസിപുർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സോനം, പിന്നീട് പൊലീസിനു മുന്നില്‍ കീഴടങ്ങി. തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. വാടക കൊലയാളികളെ ഉപയോഗിച്ചാണ് സോനം, ഭർത്താവ് രാജാ രഘുവംശിയെ കൊലപ്പെടുത്തിയതെന്ന് മേഘാലയ ഡിജിപി ഇദാഷിഷ നോങ്‌റാങ് പറഞ്ഞു.
കൃത്യം നടപ്പിലാക്കിയ വാടക കൊലയാളികളായ 3 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഒരാളെ ഉത്തർപ്രദേശില്‍ നിന്നും മറ്റു രണ്ടു പേരെ ഇൻഡോറില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഭർത്താവിനെ കൊല്ലാൻ സോനം തങ്ങള്‍ക്കു ക്വട്ടേഷൻ നല്‍കിയതാണെന്നു പ്രതികള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.ഈ യാത്രയുടെ ഉദ്ദേശ്യം തന്നെ രാജയെ ഇല്ലാതാക്കുക എന്നായിരുന്നു. രാജ് കുശ്വാഹ എന്ന മറ്റൊരാളുമായി സോനം പ്രണയത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.മേഘാലയയിലെ ചിറാപുഞ്ചിയില്‍ മേയ് 23നാണ് രാജാ രഘുവംശിയും സോനവും മധുവിധു ആഘോഷിക്കാൻ പോയത്.
ഇവരെ പിന്നീട് കാണാതായി. ജൂണ്‍ 2ന് രാജയുടെ മൃതദേഹം കണ്ടെടുത്തു. സോനത്തിനു വേണ്ടി തിരച്ചില്‍ ഊർജിതമാക്കിയ പൊലീസ് ശനിയാഴ്ച ഇവരെ ഗാസിപുരില്‍ നിന്നും കണ്ടെത്തുകയായിരുന്നു.രാജാ രഘുവംശിയെ വടിവാള്‍ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനു സമീപത്തുനിന്ന് കൊലപ്പെടുത്താൻ ഉപയോഗിച്ച വടിവാള്‍ കണ്ടെത്തിയതായി കഴിഞ്ഞ ദവിസം പൊലീസ് സ്ഥിരീകരിച്ചിരുന്നു.