തിരു.: വിദ്യാർത്ഥി, യുവജന സംഘടനകളിൽ പ്രവർത്തിക്കുന്നവരിൽ ഭൂരിഭാഗവും മദ്യപാനികളാണെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. ഇവരെ മാറ്റിയെടുക്കാൻ പുതുതലമുറയിൽ ശക്തമായ ബോധവത്കരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
യുവജനങ്ങളിലെ മദ്യപാനവും ലഹരി ഉപയോഗവും തടയാൻ ബോധവത്കരണം നടത്താൻ യുവതലമുറയെ തന്നെ ആശ്രയിക്കാവുന്നതാണ്. കേരളം മയക്കുമരുന്നിന്റെ ഹബ് ആയി മാറുകയാണ്. കടൽ മാർഗ്ഗമാണ് സംസ്ഥാനത്തേക്ക് മയക്കുമരുന്ന് എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ക്യാംപെയിന്റെ ഭാഗമായി വരാന്‍ പറഞ്ഞാൽ പോലും യുവാക്കൾ എത്തുമെന്നു പ്രതീക്ഷിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
മദ്യപിക്കുന്നവരുടെ എണ്ണം കുറയുന്നുണ്ട്. എന്നാൽ യുവജന സംഘടനകളിലും വിദ്യാർത്ഥി സംഘടനകളിലുമുള്ള മദ്യപിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. ആരെയെങ്കിലും അടച്ചാക്ഷേപിക്കണമെന്ന ലക്ഷ്യത്തോടെയല്ല ഇതു പറയുന്നത്. ബോധവത്കരണം നടത്തേണ്ടവർ സ്വയം ബോധവത്കരിക്കുകയാണു വേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ, മന്ത്രിയുടെ പരാമർശം ഇടതു യുവജന സംഘടനകളെ ഉദ്ദേശിച്ചാണെന്ന് കെഎസ്‌യു അഭിപ്രായപ്പെട്ടു.