ഇടുക്കി:കട്ടപ്പനയിൽ ബൈക്കപകടത്തിൽ പരുക്കേറ്റവരെ തിരിഞ്ഞു നോക്കാതെ പോയ സംഭവത്തിൽരണ്ടുപോലീസുകാർക്ക് സസ്പെൻഷൻ. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ എം ആസാദ്, കെ ആർ അജീഷ് എന്നിവർക്കെതിരെയാണ് നടപടി
കട്ടപ്പന പള്ളിക്കവലയിൽ വച്ച് ശനിയാഴ്ച രാത്രിയാണ് ദിശ തെറ്റിയെത്തിയ പിക്കപ്പ് വാൻ ഇടിച്ച് രണ്ട് യുവാക്കൾക്ക് പരുക്കേറ്റത്. അപകടം നടന്നതിന് തൊട്ടുപിന്നാലെ എത്തിയ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ ജീപ്പിൽ നാട്ടുകാർ ഓടിക്കൂടി അപകടത്തിൽപ്പെട്ടവരെ കയറ്റാൻ ശ്രമിച്ചെങ്കിലും പോലീസുകാർ ഇത് സമ്മതിക്കാതെ ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിക്കാൻ നിർദ്ദേശിച്ച ശേഷം ജീപ്പോടിച്ചു പോകുകയായിരുന്നു. സംഭവം വാർത്തയായതിനെ തുടർന്ന് ഇടുക്കി ജില്ല പോലീസ് മേധാവി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കട്ടപ്പന ഡിവൈഎസ്പിയോട് നിർദ്ദേശിച്ചു. ജീപ്പിലുണ്ടായിരുന്ന പോലീസുകാരായ ആസാദിനും അജീഷിനും സംഭവത്തിൽ വീഴ്ചയുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തി. വകുപ്പു തല നടപടിക്ക് ശുപാർശ ചെയ്ത് ഡിവൈഎസ് പി വി എ നിഷാദ് മോൻ ജില്ല പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇതേ തുടർന്നാണ് രണ്ടു പേരെയും ജില്ല പോലീസ് മേധാവി സസ്പെൻഡ് ചെയ്തത്.












































































