തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഗ്രാമിന് 70 രൂപയുടെ വർധനയാണ് വെള്ളിയാഴ്ച ഉണ്ടായത്. 10,200 രൂപയായാണ് വില വർധിച്ചത്. പവന്റെ വിലയിൽ 560 രൂപയുടെയും വർധനയുണ്ടായി. 81,600 രൂപയായാണ് വില വർധിച്ചത്. കഴിഞ്ഞ ദിവസം സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. സെപ്തംബർ 10ന് സ്വർണവില 81,000 കടന്നിരുന്നു. 18 കാരറ്റ് സ്വർണത്തിന്റെ വില 60 രൂപ ഉയർന്ന് 8375 രൂപയിലേക്ക് എത്തി. വെള്ളിവിലയിലും നേരിയ വർധന രേഖപ്പെടുത്തി.
അതേസമയം, ആഗോളവിപണിയിലും സ്വർണവിലയിൽ വർധന രേഖപ്പെടുത്തി. തുടർച്ചയായ നാലാമത്തെ ആഴ്ചയാണ് സ്വർണവില ഉയരുന്നത്. സ്പോട്ട് ഗോൾഡ് നിരക്ക് 0.4 ശതമാനം ഉയർന്ന് 3647.76 ഡോളറായി. ഈ ആഴ്ച മാത്രം സ്വർണവിലയിൽ 1.7 ശതമാനത്തിന്റെ വർധനയുണ്ടായി. യു എസിൽ സ്വർണത്തിന്റെ ഫ്യൂച്ചർ വിലകളും ഉയരുകയാണ്. 0.4 ശതമാനം ഉയർന്ന് സ്വർണവില 3686.50 ഡോളറായി.
ഈ വർഷം അവസാനത്തടെ മൂന്ന് തവണ ഫെഡറൽ റിസർവ് പലിശ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുമ്പുണ്ടായിരുന്ന പ്രവചനത്തിൽ നിന്നും വിഭിന്നമാണ് ഇതെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്. പലിശനിരക്ക് കുറക്കൽ മുന്നിൽ കണ്ട് ആളുകൾ കൂട്ടത്തോടെ സ്വർണത്തിൽ നിക്ഷേപിക്കുന്നത് വില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.